എസ്എസ്എൽസി വിജയശതമാനം ഉയർന്നിട്ടും വിദ്യാഭ്യാസമന്ത്രി ഞാനല്ലാത്തതിനാൽ ട്രോൾ ഉണ്ടാകുന്നില്ല: പി കെ അബ്ദുറബ്ബ്


ഇക്കുറി കേരളത്തില്‍ എസ്എസ്എൽസിക്ക് 99.47 ശതമാനം വിജയമായിരുന്നു ഉണ്ടായത്. ഇതാദ്യമായി വിജയ ശതമാനം 99 കടന്നിട്ടും വിദ്യാഭ്യാസമന്ത്രി താനല്ലാത്തതുകൊണ്ട് ആരും പരിഹസിക്കാനോ ട്രോളാനോ തയ്യാറാകുന്നില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പറയുന്നു.
നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ യു ഡി എഫ് സർക്കാരിന്റെ കാലത്ത് എസ്എസ്എൽസി പരീക്ഷയില്‍ വിജയ ശതമാനം ഉയരുമ്പോൾ വിജയിക്കുന്ന വിദ്യാർത്ഥികളുടെ കഴിവിനെ വിലക്കുറച്ചു കാണുന്നുവെന്നും അതിൽ ട്രോളുകളും മറ്റും കൊണ്ടുവരുന്നത് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണിയാണെന്നും അബ്ദുറബ്ബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
ഇതോടൊപ്പം 2011 മുതൽ 2021 വരെയുള്ള സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകളുടെ വിജയ ശതമാനത്തി്റെ പട്ടികയും അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വച്ചു. ഇതൊക്കെ യുഡിഎഫിന്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക എന്നിങ്ങിനെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി.
സംസ്ഥാനത്തെ ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങല് അറിയിച്ച അദ്ദേഹം വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളെ നിങ്ങളുടെ മിടുക്കു കൊണ്ടാണെന്നും കൂട്ടിച്ചേർത്തു. പരീക്ഷയിലെ ആരുടെയും വിജയത്തെ വില കുറച്ചു കാണുന്നില്ലെന്നും അറിയിച്ചു.