കേരളം നല്‍കുന്ന കിറ്റില്‍ അരിയുണ്ടോ എന്ന് കിറ്റ് വാങ്ങിയ ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു; എംടി രമേശിന് മറുപടിയുമായി എംവി ജയരാജൻ

single-img
9 May 2021

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അരിയെത്തി, കേരളത്തില്‍ സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന ബി.ജെ.പി നേതാവ് എം ടി രമേശിന് മറുപടിയുമായി സി പിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കേരളാ സര്‍ക്കാര്‍ നൽകുന്ന കിറ്റിൽ അരിയില്ല. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ്‌ വാങ്ങിക്കുന്ന ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ എഴുതി.

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോൾ, അതിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ട്‌. കേന്ദ്രസർക്കാരാണ്‌ കിറ്റ്‌ നൽകിയതെങ്കിൽ, എന്തുകൊണ്ട്‌ രാജ്യത്താകെ അത്‌ നൽകുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട്‌ ചോദിക്കല്ലേ,അവർ കുടുങ്ങുമെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പരിഹസിച്ചു.

എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം:

കേരളത്തിൽ കോവിഡ്‌ പ്രതിസന്ധി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാനാണ്‌ സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നന്മ ചോർന്നുപോകാത്തവർ ഇതിനായി നൽകിയ തുകയുൾപ്പടെ ഉപയോഗിച്ചാണ്‌ മഹാമാരി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടത്‌. ഒപ്പം, കോവിഡ്‌ രോഗികൾക്കുൾപ്പടെ സമയത്ത്‌ ഭക്ഷണമെത്തിച്ചുനൽകാൻ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകരുതെന്ന് വാശിപിടിച്ചവർക്കും, നന്മ ചോർത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവർക്കും ഉൾപ്പടെ എല്ലാവർക്കുമാണ്‌ പിണറായി സർക്കാർ ഭക്ഷ്യകിറ്റ്‌ സൗജന്യമായി നൽകിയതെന്നത്‌ മറ്റൊരു വസ്തുത.

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോൾ, അതിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ട്‌. കേന്ദ്രസർക്കാരാണ്‌ കിറ്റ്‌ നൽകിയതെങ്കിൽ, എന്തുകൊണ്ട്‌ രാജ്യത്താകെ അത്‌ നൽകുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട്‌ ചോദിക്കല്ലേ..! അവർ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട്‌ ബി. ജെ. പി നേതാക്കൾ എന്നതാണ്‌ ഈ പുതിയ എഫ്‌. ബി പോസ്റ്റ്‌ വ്യക്തമാക്കുന്നത്‌.

ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓർമ്മിപ്പിക്കട്ടെ -” കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല”. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ്‌ വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്ക്കാരം.