മൂന്നാറില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ധ്യാനം; നൂറിലേറെ വൈദികര്‍ക്ക് കൊവിഡ്; 2 വൈദികര്‍ മരിച്ചു
മൂന്നാറിലെ ധ്യാനകേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഭാ വൈദികർ നടത്തിയ വാര്‍ഷിക ധ്യാന യോഗത്തില്‍ പങ്കെടുത്ത നൂറിലധികം സി എസ് ഐ പുരോഹിതര്‍ക്ക് കൊവിഡ് രോഗബാധയെന്നും രണ്ട് വൈദികര്‍ മരിച്ചതായും പരാതി. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സി എസ് ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തിലാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന് വിശ്വാസികളാണ് പരാതിപ്പെട്ടത്. സി എസ് ഐ സഭ വൈദികര്‍ക്കെതിരെയാണ് വിശ്വാസികള്‍ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്.
മൂന്നാറില്‍ ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാണ് ധ്യാനം നടന്നത്. ധ്യാനത്തില്‍ 480 വൈദീകര്‍ പങ്കെടുത്തിരുന്നു. ധ്യാനത്തിന് ശേഷം രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പ്രോട്ടകോളുകളെല്ലാം കാറ്റില്‍ പറത്തിയായിരുന്നു സമ്മേളനം. ആരും തന്നെ മാസ്കോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിച്ചിരുന്നില്ല.
സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രൂപതയുടെ തന്നെ മെഡിക്കല്‍ കോളേജായ കാരക്കോണം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. 150 ഓളം വൈദികര്‍ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 50 പേരുടെ നില ഗുരുതരമാണ്. അഞ്ചിലേറെ പേരുടെ നില അതീവ ഗുരുതരമാണ്.
തിരുവനന്തപുരത്ത് നിന്ന് ബസ്സിലാണ് ഇവര്‍ മൂന്നാറിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച വൈദികരുടെ കുടുംബാംഗങ്ങള്‍ ഇടപഴകിയ മറ്റുള്ളവര്‍ എന്നിവരിലേക്കുള്ള രോഗവ്യാപന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ധ്യാനം നടത്തിയത് വൈദികരുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണെന്നാണ് പരാതിയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ സഭാനേതൃത്വത്തിനെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി മധ്യകേരള ധ്യാനം മാറ്റിവെച്ചിരുന്നു. പക്ഷെ ദക്ഷിണ കേരള ധ്യാനം അധികൃതര്‍ രഹസ്യമായി നടത്തുകയായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് യോഗത്തില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. ഈ നിയന്ത്രണം നിലനില്‍ക്കെയാണ് 350 വൈദികരെ പങ്കെടുപ്പിച്ച് ധ്യാനം നടന്നത്.