ദളിത് വോട്ടർമാരെ ‘യാചകർ’ എന്ന് വിളിച്ച് തൃണമൂൽ സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി
ദളിത് വിഭാഗത്തിലുള്ള വോട്ടര്‍മാരെ യാചകർ എന്ന് വിളിച്ചാക്ഷേപിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ കമ്മീഷനില്‍ പരാതിയുമായി ബിജെപി. ബംഗാളിലെ അരംബഗ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥി സുജാത മൊണ്ടല്‍ ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലെ വോട്ടർമാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചില പരാമർശങ്ങൾ നടത്തിയത്.
പശ്ചിമ ബംഗാളിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയത്. പക്ഷെ അവർ ബിജെപിയെ പിന്തുണയ്ക്കുന്നത് അവരുടെ ‘യാചക സ്വഭാവ’ത്തെയാണ് വെളിവാക്കുന്നത് എന്നായിരുന്നു സുജാതയുടെ പരാമര്‍ശം.
ഇദ്ദേഹത്തിന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ബിജെപി വിമർശനവുമായെത്തിയത്. ‘സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാരെല്ലാം യാചക സ്വഭാവമുള്ളവരാണ്. അവർക്കായി മമതാ ബാനർജി പല കാര്യങ്ങളും ചെയ്തിട്ടും ബിജെപി വാഗ്ദാനം ചെയ്ത പണം കണ്ട് അവർക്ക് പിന്നാലെ പോവുകയാണ്. അവരുടെ വോട്ടുകൾ കുങ്കുമപ്പാര്‍ട്ടിക്ക് വിൽക്കുകയാണ്’ എന്നായിരുന്നു വീഡിയോയില്‍ സുജാതയുടെ വാക്കുകൾ.