ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത് ദമ്പതികള്‍; പോലീസ് പൊക്കിയപ്പോള്‍ പിഴയടയ്ക്കാന്‍ കാശില്ല; താലി അഴിച്ച് നല്‍കി യുവതി
ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്തതിന് ദമ്പതികളെ പോലീസ് പിടിച്ചപ്പോൾ പിഴ അടയ്ക്കാന്‍ കൈയ്യില്‍ പണമില്ല. ഒടുവിൽ യുവതി തന്‍റെ താലി അഴിച്ചു നല്‍കി . കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് ഹെല്‍മറ്റ് ധരി ക്കാതെ യാത്ര ചെയ്തതിന് മുപ്പതുകാരിയായ ഭാരതി വിഭൂതിയെും ഭര്‍ത്താവിനെയും ട്രാഫിക് പോലീസ് തടഞ്ഞത്.
ഇവർക്ക് അഞ്ഞൂറ് രൂപ പിഴയും ചുമത്തി. പക്ഷെ പിഴ അടയ്ക്കാന്‍ കൈയ്യില്‍ പണംഇല്ലാതെ വന്നതോടെ ഇതിനെച്ചൊല്ലി പോലീസുകാരുമായി തര്‍ക്കം ഉണ്ടാവുകയും അവസാനം രംഗം വഷളായതോടെ യുവതി താലിമാല അഴിച്ചു നല്‍കുകയുമായിരുന്നു. ദമ്പതികളും പോലീസുകാരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വിവിധ മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഭാരതിയും ഭര്‍ത്താവും സാധനങ്ങള്‍ വാങ്ങുന്നതിനായാണ് 1800 രൂപയുമായി സിറ്റി മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടത്. മാർക്കറ്റിൽ മുഴുവന്‍ തുകയും ചിലവാക്കി തിരികെ മടങ്ങിവരുന്ന വഴിയാണ് ഹെല്‍മറ്റില്ലാത്തതിന് ട്രാഫിക് പോലീസ് തടഞ്ഞത്. തർക്കത്തിന്റെ അവസാനം ദേഷ്യത്തിലായ യുവതി താലിമാല ഊരി അവിടെയുണ്ടായിരുന്ന ഒരു പോലീസുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. ഇത് വിറ്റ് പിഴക്കാശ് എടുത്തോളാന്‍ ആവശ്യപ്പെടുകയും ചെയ്തു.