ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്സ്റ്റേഡിയത്തിന്റെ പേരുമാറ്റി
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് വേദിയായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ കളി തുടങ്ങാനിരിക്കെ ഏവരെയും അമ്പരപ്പിച്ച് സ്റ്റേഡിയത്തിന്റെ പേരുമാറ്റി. സർദാർ വല്ലഭായ് പട്ടേലിന്റെ പേരിലാറിയപ്പെട്ടിരുന്ന സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയതായി ഉദ്ഘാടന ചടങ്ങിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അറിയിച്ചത്.
ഒരു ലക്ഷത്തിപതിനായിരം പേര്‍ക്ക് കളികാണാന്‍ പാകത്തിനാണ് സ്റ്റേഡിയം സജ്ജമാക്കിയിരിക്കുന്നത്. നാല് വിശാലമായ വിശ്രമമുറികള്‍ ടീമുകള്‍ക്കായി ഒരുക്കിയിട്ടുള്ള ലോകത്തിലെ ആദ്യവേദിയും ഇത് തന്നെയാണ്. അനുബന്ധ സൗകര്യങ്ങളുടെ മികവിലാണ് സ്റ്റേഡിയം കൂടുതല്‍ ശ്രദ്ധനേടുന്നത്. ഒളിമ്പിക്സ് നിലവാരത്തിലുള്ള നീന്തല്‍ കുളമടക്കം വിവിധ മത്സരങ്ങള്‍ നടത്താന്‍ പാകത്തിനും സ്റ്റേഡിയത്തില്‍ സജ്ജീകരണങ്ങളുണ്ട്. ക്രിക്കറ്റിന് പുറമേ ഫുട്ബോള്‍, ഹോക്കി, ബാസ്ക്കറ്റ് ബോള്‍, കബഡി, ബോക്സിംഗ്, ടെന്നീസ്, അത്ലറ്റിക്സ്, സ്ക്വാഷ്, ബില്യാര്‍ഡ്സ്, ബാഡ്മിന്റണ്‍, എന്നിവക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ലോകത്തിലെ രണ്ടാമത്തെ സ്പോർട്സ് സ്റ്റേഡിയവുമാണ് . ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമിപൂജയോടെയാണ് ഉദ്ഘാടനചടങ്ങുകൾ നിർവഹിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ്ബഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ആൻജിയോപ്ലാസ്റ്റിക് ശേഷം വിശ്രമ ജീവിതം നയിക്കുന്ന ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ചടങ്ങിൽ സംബന്ധിച്ചില്ല.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ 3,4 ടെസ്റ്റുകളും അഞ്ച് ട്വന്റികളും ഈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 2020ൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ വേദിയൊരുക്കിയത് മൊേട്ടര സ്റ്റേഡിയത്തിലായിരുന്നു. നേരത്തേ ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന് അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പേര് നൽകിയിരുന്നു.