എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം; ശിവശങ്കറിനു ജാമ്യം
വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് വിധി പറഞ്ഞത്. നേരത്തെ സ്വർണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും എം ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഇന്ന് ഡോളര്‍ കടത്ത് കേസിലും കൂടി ജാമ്യം ലഭിച്ചതോടെ എം ശിവശങ്കറിന് പുറത്തിറങ്ങാം. സ്വർണക്കടത്ത് കേസിലെ അതേ ജാമ്യവ്യവസ്ഥകൾ തന്നെയാണ് എന്ന് കോടതി പറഞ്ഞു. 2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും വേണം .എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം
കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികൾ നൽകിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്‍റെ കൈവശം ഉള്ളതെന്നും ഡോളർ കടത്തുമായി യാതൊരു പങ്കില്ലെന്നും ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്.
ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഇതിനോടകം ശിവശങ്കറിനെ ജാമ്യം ലഭിച്ചിട്ടുണ്ട്. ശിവശങ്കർ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താൻ പ്രോസിക്യൂഷന് കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഡോളർ കടത്ത് കേസിൽ ഉൾപ്പെട്ടതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാനായിരുന്നില്ല.