വാളയാര്‍ കേസ്: പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദ് ചെയ്‍ത് ഹെെക്കോടതി; സര്‍ക്കാരിന്റേയും കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ കോടതി അംഗീകരിച്ചു

single-img
6 January 2021
Walayar case: High Court quashes acquittal order;

വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ഹെെക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിന്റേയും കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ കോടതി അംഗീകരിച്ചു. നാല് പ്രതികളും ജനുവരി 20 ന് മുമ്പ് വിചാരണ കോടതിയില്‍ കീഴടങ്ങണം.കേസിൽ പുനരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിക്കണമെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീൽ കോടതി അംഗീകരിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കണം. പോക്സോ കോടതി ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

13 വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും 9 വയസ്സുള്ള ഇളയ കുട്ടിയെ 2017 മാർച്ച് നാലിനും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണു കേസിന് ആധാരം. വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ 4 പ്രതികൾക്കെതിരെ 6 കേസുകളാണുള്ളത്.

പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പിന്നീടു മരിച്ച നിലയിൽ കണ്ടെത്തിയെന്ന കേസിൽ പാലക്കാട് പോക്സോ കോടതിയാണ് നേരത്തെ പ്രതികളെ വിട്ടയച്ചത്. ജഡ്ജിമാരായ എ. ഹരിപ്രസാദ്, എം.ആർ. അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കി ബാക്കി 4 കേസുകളിലാണു വാദം പൂർത്തിയാക്കിയത്. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും, ചെറിയ മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.