വസ്തു ഒഴിപ്പിക്കൽ നടപടിക്കിടയില്‍ ആത്മഹത്യാ ശ്രമം; ദമ്പതിമാരിൽ ചികിത്സയിലിരുന്ന ഭാര്യയും മരിച്ചു
തർക്കഭൂമിയിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടിക്ക് വേണ്ടി കോടതിയിൽ പോലീസ് നിന്നും എത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയും മരിച്ചു. നെയ്യാറ്റിൻകരയ്ക്ക് സമീപം പോങ്ങിൽ സ്വദേശി രാജൻ്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രാജൻ ഇന്ന് പുലർച്ചെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും മരണം സംഭവിച്ചത്.
ഒഴിപ്പിക്കലിൽ നിന്നും ഒഴിവാകാൻ ആത്മഹത്യാഭീഷണി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും പോലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും മരിക്കുന്നതിന് മുൻപായി രാജൻ മൊഴി നൽകിയിരുന്നു. പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം.
എന്നാൽ രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസിയായ വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ഈ കേസിൽ ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. തുടർന്ന് ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു രാജൻ്റെ ആത്മഹത്യാശ്രമം. ഈ സമയം രാജൻ്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പോലീസ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ദേഹത്തേക്ക് തീ പടരുകയായിരുന്നു.