ടിഎൻ പ്രതാപന് എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുവാൻ മോഹം: രാജിവച്ചാൽ വീണ്ടും ജയിക്കുമെന്ന പ്രതീക്ഷവേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
തൃശൂര്‍ എംപി ടി എന്‍ പ്രതാപനും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമം നടത്തുന്നതായി സൂചനകൾ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള മോഹം അദ്ദേഹം അടുപ്പക്കാരോട് പങ്കുവെച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. എന്നാല്‍ പ്രതാപൻ്റെ മോഹം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ തള്ളിക്കളഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ കയ്പമംഗലം മണ്ഡലത്തില്‍ നിന്നും മല്‍സരിക്കാനാണ് പ്രതാപന്‍ ലക്ഷ്യമിട്ടത്. ഈ നീക്കം അറിഞ്ഞ രമേശ് ചെന്നിത്തല ശക്തമായ മുന്നറിയിപ്പ് പ്രതാപന് നല്‍കിയതായാണ് റിപ്പോര്‍ട്ട്. മുമ്പ് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ്റെ ആളായിരുന്ന പ്രതാപന്‍ അടുത്തകാലത്ത് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനോട് അടുപ്പം പുലര്‍ത്തിയിരുന്നു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയസാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനെത്തുടർന്ന് നിരവധി എംപിമാരാണ് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ താല്‍പ്പര്യവുമായി രംഗത്തെത്തിയിരിക്കുന്നത്. എംപിമാരായ കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, ബെന്നി ബഹനാന്‍ എന്നിവരെല്ലാം മന്ത്രിപദം ലക്ഷ്യമിട്ട് നിയമസഭയിലേക്ക് മത്സരിക്കാൻ തയ്യാറായിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
അതേസമയം എംപിമാർ രാജിവെച്ച് നിയമസഭയിലേക്ക് മല്‍സരിക്കേണ്ടെന്ന തീരുമാനത്തിലാണ് കെപിസിസി. എംപിമാര്‍ സീറ്റ് ഉപേക്ഷിച്ച് നിയമസഭയിലേക്ക് മല്‍സരിക്കേണ്ട സാഹചര്യം ഇല്ലെന്നും, ഒരാള്‍ക്ക് ഒരു പദവി കര്‍ശനമായി നടപ്പാക്കണമെന്നുമാണ് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. മാത്രമല്ല എംപിമാര്‍ കൂട്ടത്തോടെ മല്‍സരിക്കാനുള്ള നീക്കത്തെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്തുണയ്ക്കുന്നില്ല.
കോന്നിയില്‍ അടൂര്‍ പ്രകാശും വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും കണ്ണൂരില്‍ കെ സുധാകരനും മല്‍സരിക്കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യിപിഎ അധികാരത്തിലേറിയാല്‍ ഈഴവ പ്രാതിനിധ്യ പ്രകാരം കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു കെ സുധാകരൻ്റെയും അടൂര്‍ പ്രകാശിന്റെയും കണക്കുകൂട്ടല്‍. എന്നാല്‍ യുപിഎ ദയനീയമായി തോറ്റതോടെ മോഹം പൊലിഞ്ഞു. ഡല്‍ഹിയില്‍ കാര്യമായ റോളില്ലാതായതോടെയാണ് നേതാക്കള്‍ സംസ്ഥാനമന്ത്രിപദത്തിലേക്ക് കണ്ണെറിഞ്ഞ് വീണ്ടും കരുക്കള്‍ നീക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
അതേസമയം സഇൗ നീക്കത്തെ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നെതിര്‍ത്തു. എംപിമാര്‍ ഇപ്പോള്‍ രാജിവെച്ച് നിയമസഭയിലേക്ക് മല്‍സരിക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നാണ് അദ്ദേഹം പറയുന്നത്. യോഗ്യതയുള്ളവരും വിജയസാധ്യതയുള്ളവരുമായ നിരവധി നേതാക്കളാണ് പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ക്യൂ നില്‍ക്കുന്നത്. മാത്രമല്ല, എംപിസ്ഥാനം രാജിവെച്ചാല്‍ വീണ്ടും ജയിക്കാനാവുമെന്ന സ്ഥിതിയല്ല ഉള്ളതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.