96 പേരെ സെക്രട്ടറിമാരാക്കി കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനം: സോണിയാ ഗാന്ധി മടങ്ങിയെത്തിയ ശേഷം പട്ടിക ഇനിയും വലുതാകും
പത്ത് പുതിയ ജനറല്‍ സെക്രട്ടറിമാരെ കൂടി ഉള്‍പ്പെടുത്തി കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ആകെ 96 സെക്രട്ടറിമാരാണ് ഇപ്പോഴുള്ളത്. 175 നിര്‍വാഹക സമിതിയംഗങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയില്‍ പരിശോധനയ്ക്കു പോയ സോണിയാ ഗാന്ധി മടങ്ങിയെത്തിയ ശേഷം കെ.വി. തോമസ് അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കൂടുതല്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും കൂടി നിയമിക്കുന്നതോടെ ജംബോ കമ്മിറ്റി വീണ്ടും വലുതാകുമെന്നാണ് സൂചന.
പ്രസിഡന്റ് ഉള്‍പ്പെടെ നിലവിലുള്ള 50 ഭാരവാഹികള്‍ക്കു പുറമെയാണു പുതിയ പട്ടിക എത്തിയിരിക്കുന്നത്. പുതിയ പട്ടികയില്‍ പി.കെ. ജയലക്ഷ്മിയെയും ദീപ്തി മേരി വര്‍ഗീസിനെയും കൂടി ജനറല്‍ സെക്രട്ടറിമാരാക്കിയിട്ടുണ്ട്. എന്നിരുന്നാലും ആകെയുള്ള 44 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്നു പേര് മാത്രമാണു വനിതകള്‍ എന്നുള്ളതും പ്രത്യേകതയാണ്.
ഉപാധ്യക്ഷന്മാരില് ഒരാള്‍ മാത്രമാണു വനിത. 96 സെക്രട്ടറിമാരില്‍ വെറും ഒമ്പതു വനിതകളേയുള്ളു. ബെന്നി ബഹനാന്, എം.കെ. രാഘവന്, ആന്റോ ആന്റണി, രാജ്മോഹന്‍ ഉണ്ണിത്താന്, ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ്, ടി.എന്‍. പ്രതാപന്, വി.കെ. ശ്രീകണ്ഠന്, രമ്യ ഹരിദാസ് അടക്കമുള്ള എംപിമാരെ ഭാരവാഹിത്വ പട്ടികയിൽ നിന്നും ഒഴിവാക്കിയെങ്കിലും എട്ട് എംപിമാരെ എക്സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എ.കെ. ആന്റണി, വയലാര്‍ രവി, കെ.സി. വേണുഗോപാല്‍, കെ. മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്, ശശി തരൂര്‍, അടൂര്‍ പ്രകാശ് എന്നിവരാണ് നിര്‍വാഹക സമിതിയിലെ അംഗങ്ങളായ എംപിമാര്‍.