കൊറിയയിൽ ക്രിസ്ത്യൻ വിശ്വാസികൾ കുറയുന്നതെന്തു കൊണ്ട്? പ്രെസ്ബിറ്റേറിയൻ അധ്യക്ഷൻ ജിയോങ് ജെ വിശദീകരിക്കുന്നു
ദക്ഷിണ കൊറിയയിൽ കഴിഞ്ഞ ദശാബ്ദത്തിനിടെ രണ്ടു ദശലക്ഷം ക്രിസ്ത്യൻ വിശ്വാസികൾ വിവിധ സഭകകൾ വിട്ടുപോയതായി റിപ്പോർട്ട്. ദൈവവിശ്വാസങ്ങളോട് യുവ തലമുറയ്ക്കുള്ള താൽപര്യക്കുറവ് മുതൽ വൈദികരുടെ സ്ത്രീപീഡന പരമ്പര വരെ നിരവധി കാരണങ്ങളാണ് വിശ്വാസികളുടെ കൊഴിഞ്ഞു പോക്കിന് കാരണം.
വർഷം തോറും രണ്ടു മുതൽ അഞ്ചു ശതമാനം വിശ്വാസികൾ ക്രിസ്ത്യൻ ദേവാലയത്തോട് വിട പറയുന്നുവെന്ന് പ്രെസ്ബിറ്റേറിയൻ വിഭാഗം അധ്യക്ഷൻ പാസ്റ്റർ ജിയോങ് ജെ ഡോങ് പറഞ്ഞു. വിശ്വാസികളുടെ വർധന ഇപ്പോൾ കാണാനാവില്ല, കുറഞ്ഞു വരികയാണ്. ദൈവവിശ്വാസങ്ങളോട് യുവ തലമുറയ്ക്കുള്ള താൽപര്യക്കുറവ്, കുറഞ്ഞ ജനനനിരക്ക് എന്നിവയാണ് പ്രധാന കാരണങ്ങൾ. പ്രാർത്ഥനയ്ക്ക് പോയാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭീതിയും ഈ കൊറോണാ കാലത്ത് വിശ്വാസികളെ ക്രിസ്ത്യൻ ദേവാലയത്തിൽ നിന്ന് അകറ്റിക്കഴിഞ്ഞു.- ജിയോങ് ജെ ഡോങ് പറഞ്ഞു.
ദേവാലയത്തിൽ പോകുന്നവർ കോവിഡ് രോഗ വാഹകരാണെന്ന രീതിയിലാണ് നാട്ടുകാർ കാണുന്നത്. കൂടാതെ ചില സഭകളിൽ വൈദികർ നടത്തിയ ലൈംഗിക പീഡനങ്ങളും പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കി. കഴിഞ്ഞ വർഷം പതിനൊന്ന് സ്ത്രീപീഡനമാണ് വൈദികരുടെ പേരിൽ ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.