ബിജെപി എംപി എവിടെപ്പോയി? കിരൺ ഖേറിനെതിരെ വിമർശനവുമായി കോൺഗ്രസ്

single-img
4 September 2020

കൊവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ ബിജെപി എംപി കിരൺ ഖേർ എവിടെപ്പോയി എന്ന് വിമർശനവുമായി ചണ്ഡീഗഡിലെ കോൺഗ്രസ്. കൊവിഡ് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിസന്ധികളെക്കുറിച്ച് അറിയാനും പരിഹരിക്കാനും എംപി മണ്ഡലത്തിൽ ഉണ്ടാകേണ്ടതാണെന്ന് ചണ്ഡിഗഡ് കോൺഗ്രസ് മേധാവി പ്രദീപ് ഛബ്ര പറഞ്ഞു. എന്നാൽ ഒരിടത്തും തന്നെ കിരൺ ഖേറിനെ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ കുറച്ച് മാസങ്ങളായി കിരൺ ഖേറിനെ ചണ്ഡീഗഡിലെ സാധാരണ ജനങ്ങൾക്കിടയിൽ കാണാറേയില്ല. രണ്ടാഴ്ച മുമ്പ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരുമായി നടത്തിയ വിർച്വൽ കൂടിക്കാഴ്ചയിൽ പങ്കെടുത്തതല്ലാതെ പരസ്യമായി അവർ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടുന്നില്ല.’ ഛബ്ര പറഞ്ഞു. ‘ചണ്ഡീഗഡിൽ മഹാമാരി പടർന്നു പിടിക്കുകയാണ്. മുനിസിപ്പൽ കോർപറേഷന് ശമ്പളം നൽകാൻ പോലും പണമില്ല. ജനങ്ങൾ വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാത്രമല്ല, അവർക്ക് വളരെയധികം നീരസവുമുണ്ട്. എംപി എവിടെയെന്ന് അവർ ചോദിക്കുന്നു.’ ഛബ്ര പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് കോൺഗ്രസിന്റെ സമാനമായ ആരോപണങ്ങളോട് കിരൺ ഖേർ പ്രതികരിച്ചിരുന്നു. താൻ നഗരത്തിൽ തന്നെയുണ്ടന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടെന്നുമായിരുന്നു കിരൺ ഖേറിന്റെ പ്രതികരണം. ആദ്യ ദിനം മുതൽ താൻ ചണ്ഡീഗഡിൽ തന്നെയുണ്ടെന്നും അക്കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും അവർ പറഞ്ഞു. അതാരെയും അറിയിക്കേണ്ട ആവശ്യമില്ല. എല്ലാവരും ലോക്ക്ഡൗണിലാണ്. അതിനർത്ഥം വീടിനുള്ളിൽ തന്നെ തുടരണമെന്ന് തന്നെയാണെന്നും കിരൺ ഖേർ പറഞ്ഞു.