സർക്കാരിനെതിരെ ഞങ്ങളുടെ അവിശ്വാസം പാസായില്ല, പക്ഷേ ജനങ്ങളുടെ അവിശ്വാസം പാസായിട്ട് മാസങ്ങളായി: ചെന്നിത്തല
നിയമസഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാതെ പ്രതിപക്ഷം തെറി വിളിക്കുകയായിരുന്നവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നേമുക്കാൽ മണിക്കൂർ പ്രസംഗിക്കുകയല്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചട്ടം ലംഘിച്ച് നോക്കി വായിക്കുകയായിരുന്നു. എന്നിട്ടും സ്പീക്കർ ഒരു കാര്യവും പറഞ്ഞില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ മൂന്നേമുക്കാൽ മണിക്കൂർ പ്രതിപക്ഷം ക്ഷമയോടെ ഇത് കേട്ടിരുന്നു. ഇതിനുശേഷം എഴുതികൊടുത്ത ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വന്നപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കയറിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഞങ്ങൾ കസേര തകർത്തിട്ടില്ല. സ്പീക്കറെ കൈയേറ്റം ചെയ്തിട്ടില്ല. തങ്ങൾ ആരെയും തെറി പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കുലംകുത്തി, പരനാറി എന്നോക്കെ വിളിക്കുന്ന മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.പ്രതിപക്ഷം ഉന്നയിച്ചത് ആരോപണങ്ങളല്ല, വസ്തുകൾ മാത്രമാണ്. ഒരു ചോദ്യത്തിനുപോലും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജപ്പെട്ടുവെന്ന് എല്ലാർക്കും അറിയാം. തങ്ങൾക്ക് നിയമസഭയിൽ അംഗബലം കുറവാണ്. എന്നാൽ കേരളത്തിലെ ജനങ്ങൾ സർക്കാരിനെതിരെ അവിശ്വാസം പാസാക്കിയിട്ട് മാസങ്ങളായെന്നും ചെന്നിത്തല വ്യക്തമാക്കി.