പ്രായവും കാലവും തടസമല്ല; പതിനൊന്നാം ക്ളാസിൽ പഠിക്കാന്‍ ചേർന്ന് 53 കാരനായ ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി
പഠനത്തിന് പ്രായവും കാലവും ഒന്നും തടസമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് പതിനൊന്നാം ക്ളാസിൽ പഠിക്കാന്‍ ചേർന്ന് 53 കാരനായ ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി ജഗർനാഥ് മഹ്തോ. ഇദ്ദേഹം ഇപ്പോള്‍ 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പതിനൊന്നാം ക്ളാസിൽ ചേര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ ഡുമ്രി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ജഗർനാഥ് മഹ്തോ ബൊക്കാറോയിലെ ദേവി മഹാതോ ഇന്റർ കോളേജിൽ ആർട്സ് വിഭാഗത്തിലാണ് ഇപ്പോള്‍ ക്ലാസില്‍ ചേർന്നത്.
ഇതിനായി മന്ത്രി നേരിട്ട് സ്കൂളിലെത്തി വിദ്യാർത്ഥികൾക്കൊപ്പം ക്യൂ നിന്ന് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് 1000 രൂപ ഫീസും അടക്കുകയായിരുന്നു. മന്ത്രിക്ക് പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഹ്യുമാനിറ്റീസ് പഠിച്ചശേഷം ബിരുദം നേടുകയാണ് ലക്ഷ്യമെന്നും പറഞ്ഞുകഴിഞ്ഞു. 1995 കാലയളവില്‍ തെലോ നെഹ്റു ഹൈസ്കൂളിൽ നിന്നും പത്താംക്ളാസ് പാസായെങ്കിലും ദാരിദ്ര്യം കാരണം തുടർ പഠനം മുടങ്ങുകയായിരുന്നു.
കുടുംബത്തിലെ മൂത്ത അഞ്ചു സഹോദരൻമാർക്കൊപ്പം മഹ്തോയേയും സ്കൂളിൽ അയയ്ക്കാൻ
യാതൊരു നിവൃത്തിയുണ്ടായിരുന്നില്ല . മാത്രമല്ല, മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഉൾഗ്രാമത്തിൽ നിന്ന് പുറത്ത്പോയി പഠിക്കുക എന്നതും എളുപ്പമല്ലായിരുന്നു. രാഷ്ട്രീയത്തില്‍ എത്തി ജാർഖണ്ഡ് മുക്തി മോർച്ച അംഗമായ മഹ്തോ രണ്ടു തവണ എംഎൽഎ ആയിട്ടുണ്ട്. പിന്നീട് ഹേമന്ത് സോറൻ മുഖ്യമന്ത്രി ആയപ്പോൾ വിദ്യാഭ്യാസമന്ത്രി ആയി മഹ്തോ ചുമതലയേറ്റതോടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ യോഗ്യത പ്രതിപക്ഷം ചോദ്യം ചെയ്തത്.