ഉയരം 20 അടി കൂടി വർദ്ധിച്ചു: രമാക്ഷേത്രം മുന്നര വർഷത്തിനുള്ളിൽ പൂർത്തിയാകും
ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തുമെന്നാണ് സൂചനകൾ. ഭൂമി പൂജ നേരത്തെ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്, ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടങ്ങിയ സാഹചര്യങ്ങള്‍ മൂലം ചടങ്ങ് നീണ്ടുപോവുകയായിരുന്നു. പ്രധാനമന്ത്രിക്ക് പുറമേ നിരവധി പ്രമുഖരും ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
1988ൽ തയ്യാറാക്കിയ ക്ഷേത്ര രൂപകൽപനയിലേതിനേക്കാള്‍ 20 അടി കൂടതലാണ് ഇപ്പോൾ നിർമ്മിക്കുന്ന രാമക്ഷേത്രത്തിൻ്റെ ഉയരമെന്നാണ് റിപ്പോർട്ടുകൾ. നിർമ്മിക്കുവാനുദ്ദേശിക്കുന്ന ക്ഷേത്രത്തിൻ്റെ ഉയരം 161 അടിയാണെന്ന് ക്ഷേത്രത്തിന്റെ വാസ്തുശിൽപി നിഖിൽ സോംപുര പറഞ്ഞു.
നേരത്തേ 141 അടി ഉയരത്തിലാണ് അന്ന് ക്ഷേത്രത്തിന്റെ രൂപകൽപന തയ്യാറാക്കിയിരുന്നത്. ’30 വർഷങ്ങൾക്ക് മുമ്പ് 1988ലാണ് നേരത്തെയുള്ള രൂപകൽപന തയ്യാറാക്കിയത്. രാമക്ഷേത്രം സന്ദർശിക്കാൻ ജനങ്ങൾ ആവേശഭരിതരാണ്. അതുകൊണ്ടാണ് ക്ഷേത്രത്തിന്റെ വലുപ്പം വർധിപ്പിക്കാമെന്ന് കരുതിയത്. പുതിയ രൂപകൽപന പ്രകാരം ക്ഷേത്രത്തിന്റെ ഉയരം 141 അടിയിൽ നിന്ന് 161 അടിയായി ഉയരും’, നിഖിൽ സോംപുര വ്യക്തമാക്കിയതായി എഎൻഐ വർത്താ ഏജൻസി പറയുന്നു.
മുമ്പുള്ള രൂപകൽപനയെ അടിസ്ഥാനമാക്കി കൊത്തിയെടുത്ത തൂണുകളും കല്ലുകളും നിർമാണത്തിൽ ഉപയോഗിക്കും. രണ്ട് മണ്ഡപങ്ങൾ മാത്രമേ അധികമായി രൂപകൽപനയിൽ ഉൾപ്പെടുത്തിയിട്ടുള്ളു. ക്ഷേത്ര നിർമാണം മൂന്ന്- മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും ക്ഷേത്രത്തിന്റെ മുഖ്യ വാസ്തുശിൽപിയായ സി. സോംപുരയുടെ മകൻ കൂടിയായ നിഖിൽ സോംപുര കൂട്ടിച്ചേർത്തു.