അയൽ രാജ്യങ്ങളെ ഇന്ത്യയ്ക്ക് എതിരാക്കിമാറ്റാൻ ചെെനീസ് തന്ത്രം: ബംഗ്ലാദേശിൻ്റെ ഉത്പന്നങ്ങൾക്ക് ചെെന വൻ നികുതിയിളവ് പ്രഖ്യാപിച്ചു

single-img
20 June 2020

ഇന്ത്യ- ചെെന അതിർത്തി തർക്കം സംഘർഷത്തിലെത്തി നിൽക്കുകയാണ്. ചെെനയുടെ ഭീഷണി എന്തു വിലനൽകിയും പ്രതിരോധിക്കുമെന്ന് ഇന്ത്യ ഉറപ്പിച്ചതോടെ ഇന്ത്യയുടെ അയൽ രാജ്യങ്ങളെ ഇന്ത്യയ്ക്ക് എതിരെ തിരിക്കാൻ ചെെന ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ മാപ്പ് പ്രസിദ്ധീകരിച്ചത് ചൈനയുടെ പിന്തുണയിലാണെന്ന വാദം നിലനിൽക്കുകയാണ്. അതേസമയം ബംഗ്ലാദേശിനെയും ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ ചൈന ശക്തമാക്കിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. 

 ഇന്ത്യയുടെ ഏറ്റവും അടുപ്പക്കാരായ അയല്‍ക്കാരായ ബംഗ്ലാദേശിനെ ഒപ്പം കൂട്ടാന്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി 97 ശതമാനം കുറച്ചാണ് ചൈനയുടെ പുതിയ നീക്കം. രാജ്യവികസനത്തിനായി ഇളവുകള്‍ ബംഗ്‌ളാദേശ് നേരത്തേ ചൈനയോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും ലഡാക്കില്‍ ഇന്ത്യാ ചൈനാ കലഹം നടന്ന ജൂണ്‍ 16 നായിരുന്നു ചൈന ഇതിനോട് അനുകൂലമായി പ്രതികരിച്ചത്. ജൂലൈ 1 മുതല്‍ ബംഗ്‌ളാദേശ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഈടാക്കില്ലെന്ന നോട്ടീസ് ജൂണ്‍ 16 നായിരുന്നു ചൈനയുടെ ധനമന്ത്രാലയത്തിലെ താരിഫ് കമ്മീഷന്‍ നല്‍കിയത്. ഇത് പ്രകാരം ബംഗ്‌ളാദേശിന് 3,095 ഉല്‍പ്പന്നങ്ങളെ ഏഷ്യ പസഫിക് വ്യാപാര കരാറിന്റെ ഭാഗമായിട്ടുള്ള പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യയും ചൈനയും ലഡാക്കില്‍ നേര്‍ക്കുനേര്‍ വന്ന സമയത്തായിരുന്നു ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുതിയ മാപ്പ് നേപ്പാള്‍ പാര്‍ലമെൻ്റ് അംഗീകരിച്ചത്. ഇതിന് പിന്നില്‍ ചൈനയുടെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തല്‍. 

അതിനിടയിലാണ് ധാക്കയ്ക്ക് നികുതി ഇളവ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗ്‌ളാദേശില്‍ നിന്നും കയറ്റുമതി ചെയ്യുന്ന 5,161 ഉല്‍പ്പന്നങ്ങള്‍ക്ക് 97 ശതമാനം ഇറക്കുമതി ചുങ്കത്തില്‍ ഇളവ് വരുത്താമെന്നാണ് വാഗ്ദാനം.