ഗോവധ നിരോധന നിയമ ഭേദഗതിയുമായി യോഗി ആദിത്യനാഥ് സർക്കാർ; ലംഘിച്ചാൽ പത്ത് വർഷത്തിന് മേൽ തടവ്
ഉത്തർ പ്രദേശിൽ ഗോവധ നിരോധന നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് പാസ്സാക്കി യോഗി ആദിത്യനാഥ് സർക്കാർ. ഇന്ന് ചേർന്ന കാബിനറ്റ് മന്ത്രിമാരുടെ മീറ്റിംഗിലാണ് നിയമ ഭേദഗതി അംഗീകരിച്ചത്. പുതിയ നിയമ പ്രകാരം നിയമം ലംഘിക്കുന്നവർക്ക് പത്ത് വർഷത്തിന് മേൽ തടവ് ശിക്ഷ ലഭിക്കുന്നതിനൊപ്പം നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പ്രതികളുടെ ഫോട്ടോ പതിപ്പിക്കുകയും ചെയ്യും.
അതേപോലെ തന്നെ കശാപ്പ് ചെയ്യുന്നതിന് വേണ്ടി പശുക്കളെ കൊണ്ടുവരുന്ന വാഹനത്തിന്റെ ഡ്രൈവറെയും ഉടമയെയും കുറ്റാരോപിതരായി പരിഗണിക്കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷ്തയിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തത്.
നേരത്തെ ഉണ്ടായിരുന്ന 1955 ലെ യുപി ഗോ വധ നിരോധന നിയമത്തിലെ സെക്ഷൻ 5 എ ഭേദഗതി നടത്തുന്നതിനുള്ള ഓർഡിനൻസാണ് ഇപ്പോൾ പുതിയതായി അംഗീകരിക്കപ്പെട്ടത്. പശുക്കളെ കശാപ്പ് ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന നിയമമാണിത്. മാത്രമല്ല, മൂന്ന് ലക്ഷം മുതൽ 5 ലക്ഷം വരെ രൂപ പിഴയായും അടയ്ക്കേണ്ടി വരും.