കൂട്ടബലാത്സംഗത്തിനു ശേഷം തന്നെയും മകനെയും മർദ്ദിച്ച് സിഗരറ്റുകൊണ്ട് പൊള്ളിച്ചു: കഠിനംകുള ത്ത് പീഡനത്തിനിരയായ യുവതിയുടെ മൊഴി
കൂട്ടബലാത്സംഗത്തിന് ശേഷംതന്നെയും അഞ്ചുവയസുകാരനായ മകനെയും ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്നു കഠിനംകുളത്ത് പീഡനത്തിനിരയായ യുവതിയുടെ മൊഴി. സിഗററ്റ് കത്തിച്ച ശേഷം ദേഹത്ത് കുത്തി പൊള്ളിച്ചെന്നും യുവതി പറഞ്ഞു. കേസ് കൊടുക്കരുതെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നാണ് യുവതി വെളിപ്പെടുത്തിയത്.
തൻ്റെ മകനെ സമീപത്തുളള വീട്ടിലാക്കിയശേഷം തിരിച്ചുവരുമെന്ന് ഉറപ്പുനൽകിയ ശേഷം ആ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തന്നെ ഉപദ്രവിച്ചവരെ മുമ്പ്കണ്ട് പരിചയമില്ല. എന്നാൽ ഭർത്താവ് അവരുടെ പേരുകൾ പറയുന്നത് കേട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഇവരെ കണ്ടാൽ തിരിച്ചറിയാമെന്നും യുവതി വ്യക്തമാക്കി.
കഠിനംകുളം പുതുക്കുറിച്ചിയിലെ വീട്ടിൽവച്ചാണ് മദ്യം നൽകിയത്. അവിടെ മദ്യസൽക്കാരം നടക്കുമ്പോൾ വീട്ടുടമയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നതായും യുവതി വ്യക്തമാക്കി. ഇന്നലെ വൈകിട്ട് നാലരയോടെ യുവതിയെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ഭർത്താവും ആറു സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
രക്ഷപ്പെട്ടോടിയ യുവതിയെ നാട്ടുകാരാണ് കണിയാപുരത്തുള്ള സ്വന്തം വീട്ടിൽ എത്തിച്ചത്.ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി.ഭർത്താവും മൂന്ന്സുഹൃത്തുക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.