ചൈനയില്‍ കോവിഡ് കേസുകള്‍ കുറയാന്‍ കാരണമായ മരുന്ന് ഇതാണ്; വെളിപ്പെടുത്തലുമായി ചൈനയില്‍ നിന്നും ഇന്ത്യന്‍ ഡോക്ടര്‍

single-img
18 May 2020

ലോകത്താദ്യമായി ചൈനയിലെ വുഹാനില്‍ കാണപ്പെട്ട കൊറോണ വൈറസ് പിന്നീട് ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് ഇതിനകം അപഹരിച്ച് കഴിഞ്ഞത്. നിലവില്‍ ചൈനയിലെ കോവിഡ് കേസുകള്‍ കുറയുന്നതിന് കാരണമായ മരുന്നു വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഷാങ്ഹായില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍.

സിങ്ക്, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ആന്റിബയോട്ടിക് ആയി ഉപയോഗിക്കുന്ന അസിത്രോമൈസിന്‍ എന്നിവ തമ്മിലുള്ള മിശ്രണമാണ് കോവിഡ്19 രോഗികള്‍ക്കു ചൈന നല്‍കുന്നതെന്നാണ് സെന്റ് മൈക്കിള്‍സ് ആശുപത്രി ഇന്റേണല്‍ മെഡിസിന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ചീവ് ചൗബെ പറയുന്നത്. ഈ മരുന്ന് നല്‍കി ചികിത്സിച്ച രോഗികള്‍ക്കു ഭേദപ്പെടുന്നുണ്ടെന്നും ഐസിയുവില്‍ കിടത്തേണ്ട സാഹചര്യം കുറയുന്നുണ്ടെന്നും ഡോ. ചൗബെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമായും അസ്‌കോര്‍ബിക് ആസിഡ്, ബി കോംപ്ലക്‌സ്, സിങ്ക്, സെലെനിയം, എല്‍ കാര്‍നിടൈന്‍, വൈറ്റമിന്‍ ബി12 എന്നിവയുടെ മിശ്രണം ആഴ്ചയില്‍ രണ്ടുതവണ എന്ന രീതിയില്‍ കുറഞ്ഞത് ആറ് ആഴ്ച രോഗികള്‍ക്കു നല്‍കണമെന്നാണ് ഡോ. ചൗബേ പറയുന്നത്. ഈ മരുന്ന് രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കാവുന്നതാണ്.

ചൈനയിലെ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരം പരിശോധനയില്‍ തുടര്‍ച്ചയായി ഒന്‍പതു തവണ കോവിഡ്19 ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തനാണെന്ന് സ്ഥിരീകരിക്കൂവെന്നും ഇന്ത്യയിലും കുറഞ്ഞത് അഞ്ചു തവണയെങ്കിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തുവേണം രോഗി നെഗറ്റീവാണെന്ന് പൂര്‍ണ്ണമായി സ്ഥിരീകരിക്കാനെന്നും ഡോ. ചൗബേ പറയുന്നു.

അതേസമയം മനുഷ്യരുടെ ശ്വസന സംവിധാനത്തെ മാത്രമാണ് കൊറോണ വൈറസ് ബാധിക്കുന്നതെന്ന് പറയാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌ട്രോക് വന്ന് മരിച്ച കോവിഡ് രോഗിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയരക്തക്കുഴലുകളുടെ ഉള്‍വശം വിങ്ങിയിരിക്കുന്നത് കണ്ടിരുന്നതായും ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് ബാധയേറ്റതുമൂലമാണിതെന്നും അതിനാല്‍ത്തന്നെ വൈറസ് ശ്വസന സംബന്ധമായ രോഗമാണെന്നു മാത്രം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗം ബാധിച്ച ഒരാള്‍ മരിച്ച് അഞ്ച് ദിവസം വരെ വൈറസ് ശരീരത്തിലുണ്ടാകും. ആറാമത്തെ ദിവസം അതു പോകും. അതുകൊണ്ടുതന്നെ മരണശേഷം അഞ്ച് ദിവസത്തിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സമൂഹവ്യാപനമെന്ന മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യ ഇപ്പോള്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കല്‍ പോലുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.