പാചകക്കാരനും കൊവിഡ് ബാധ; സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വറന്റീനിൽ
ന്യുഡല്‍ഹി: സുപ്രീം കോടതിയിലെ ഒരു ജഡ്ജി കുടുംബത്തോടൊപ്പം ക്വാറന്റൈനില്‍ പ്രവേശിച്ചു. വീട്ടിലെ പാചകക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് നടപടി. അവധി കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തിയ പാചകക്കാരനിലവാണ് വൈറസ് ബാധ കണ്ടെത്തിയത്.. സ്വകാര്യത മാനിച്ച് ജഡ്ജിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
കൊവിഡ് 19 നെ ത്തുടർന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സുപ്രീം കോടതി ജഡ്ജിമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കേസുകള്‍ പരിഗണിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ കോടതി മുറികളില്‍ കേസുകള്‍ പരിഗണിക്കുന്നത് തുടങ്ങിയെങ്കിലും കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേള്‍ക്കുന്നത്.
കൂടുതല്‍ കേസുകളും പരിഗണിക്കുന്നത് സിംഗിള്‍ ബെഞ്ചുകളിലാണ് . അടിയന്തര ഘട്ടത്തില്‍ ഭരണഘടനാ ബെഞ്ച് ഒഴികെയുള്ളവയില്‍ രണ്ടോ മൂന്നോ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ബെഞ്ച് കേസുകള്‍ കേള്‍ക്കും. മേയ് 18 മുതല്‍ ജൂണ്‍ ആറ് വരെ കോടതിക്ക് വേനല്‍ അവധിയാണ്. എന്നാല്‍ ഈ വര്‍ഷം കൊവിഡ് കണക്കിലെടുത്ത് അവധിയെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.