യുവാക്കളിൽ കോവിഡ് അപകടകാരിയോ; ഉത്തരം തേടി ഗവേഷകർ
കോവിഡ് വൈറസ് യുവാക്കളിൽ അത്ര അപകടകാരിയല്ല എന്നാണ് ഗവേഷകർ പൊതുവെയും കരുതുന്നത്. എന്നാൽ, ഈ ധാരണക്ക് വിരുദ്ധമായി നിരവധി മരണങ്ങൾ ഇപ്പോൾ സഭവിച്ചു കൊണ്ടിരിക്കുകയാണ് . ആരോഗ്യവും ശാരീരിക ക്ഷമതയുമുള്ള യുവാക്കൾക്ക് വരെ കോവിഡ് ബാധിക്കുന്നത് എന്തുകൊണ്ടാകും. ആർക്കും കൃത്യമായ ഉത്തരത്തിലേക്ക് എത്താനായിട്ടില്ലെങ്കിലും ചില സാധ്യതകൾ ഗവേഷകർ ഇപ്പോൾ പരിശോധിച്ചുവരുന്നു
തിരിച്ചറിയപ്പെടാതെ കിടന്ന മറ്റു പല ആരോഗ്യ പ്രശ്നങ്ങളും കോവിഡ് ബാധയോട് കൂടി രൂക്ഷമാകുന്നതാണ് ചില യുവാക്കളിൽ അപകടകരമാകുന്നത്. മറ്റ് കാരണങ്ങളാലും കോവിഡ് ബാധിക്കുന്ന യുവാക്കൾ ഗുരുതര അവസ്ഥകളിലേക്കും മരണത്തിലേക്കും എത്തുന്നുണ്ട്.
ഒരാളുടെ ഉള്ളിൽ എത്തിപ്പെടുന്ന വൈറസിന്റെ അളവും അയാളുടെ ജനിതക ഘടനയുമൊക്കെ അപകടത്തിന്റെ തോതിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. ‘വ്യക്തികളുടെ ജനിതക ഘടനയും അതിന്റെ പ്രത്യേകതയും കോവിഡ് ഉണ്ടാക്കുന്ന രോഗത്തിന്റെ രൂക്ഷതയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. മറ്റു വൈറസുകളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നുണ്ട്’ -ലണ്ടൻ ഇംപീരിയൽ കോളജിലെ വൈറോളജിസ്റ്റ് മിഷേൽ സികിന്നർ പറയുന്നു. വൈറസ് കാരണമായ പുണ്ണ് പോലുള്ള ചില രോഗങ്ങൾ ചിലരിൽ കടുത്ത പ്രയാസങ്ങൾ ഉണ്ടാക്കുന്നത് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടികാണിക്കുന്നു.
സസക്സ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റ് ആലിസൺ സിൻക്ലയർ പറയുന്നത് രോഗിയുടെ ശരീരത്തിൽ എത്തുന്ന വൈറസിന്റെ അളവ് രോഗത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണെന്നാണ്.
ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപിക്കൽ മെഡിസിനിലെ എഡ്വാർഡ് പാർക്കറും ഇതേ അഭിപ്രായം പങ്കുവെക്കുന്നു. ചൈനയിൽ രൂക്ഷമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരിൽ വൈറസിന്റെ അളവും കൂടുതലായിരുന്നു എന്നത് ഒരു സൂചനയാണെന്നാണ് അദ്ദേഹം പറയുന്നത്.
കോവിഡ് വൈറസ് ബാധിക്കുന്നു എന്നതിലുപരി എന്ത് അളവിൽ ബാധിക്കുന്നു എന്നതും പ്രാധാന്യം ഉള്ളതാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. രോഗലക്ഷണം ഉള്ളവർ സാമൂഹിക സമ്പർക്കം കർശനമായി ഒഴിവാക്കിയില്ലെങ്കിൽ മറ്റുള്ളവരിലേക്ക് പടരുന്നത് പോലെ തന്നെ രോഗ തീവ്രത വർധിക്കാനും മരണം വരെ സംഭവിക്കാനും കാരണമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.