തന്റെ എക്കാലത്തേയും പ്രിയ ക്യാപ്റ്റന്‍ ആരെന്ന് വ്യക്തമാക്കി; യുവരാജ് സിങ്

single-img
1 April 2020

സൗരവ് ഗാംഗുലിയാണ് തന്റെ എക്കാലത്തെയും പ്രിയ ക്യാപ്റ്റൻ എന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരുകാലത്തെ അവിഭാജ്യ ഘടകമായിരുന്നു ഓൾ റൗണ്ടർ യുവരാജ് സിംഗ്. ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി പിന്തുണച്ചതുപോലെ പിന്നീട് വന്ന എം എസ് ധോണിയോ വിരാട് കോഹ്ലിയോ തന്നെ പിന്തുണച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് യുവരാജ് സിംഗ്.

ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റങ്ങളുടെ കാലം എന്ന് വിശേഷിപ്പിക്കാവുന്ന കാലഘട്ടമാണ് ഗാംഗുലിയുടേത്.വാതുവെപ്പ് വിവാദങ്ങളിൽ പെട്ട് മുഖം നഷ്ടപെട്ട ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ പ്രതാപത്തിലേക്കു തിരിച്ചു വന്നത് ഗാംഗുലി എന്ന നായകനിലൂടെയായിരുന്നു.ഏത് വേദിയിലും എതിരാളികള്‍ ആരായാലും പോരാട്ടവീര്യം നഷ്ടപ്പെടാത്ത സംഘമായി ടീം ഇന്ത്യയെ പരുവപ്പെടുത്തിയത് ഗാംഗുലിയുടെ നേതൃപാടവമായിരുന്നു.

2007 ലും 2011ലും ഇന്ത്യ ലോകകപ്പ് കീരീടം ഉയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായത് യുവിയായിരുന്നു. പിന്നീട് ക്യാന്‍സര്‍ ബാധിതനായി യുവി ചികിത്സക്കുശേഷം രോഗം ഭേദമായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പ്രതാപകാലത്തെ പ്രകടനം ആവര്‍ത്തിക്കാനായില്ല

ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് യുവി ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായി മാറിയത്. ‘സൗരവ് ഗാംഗുലിക്കും ധോണിക്കും കോഹ്ലിക്കും കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഗാംഗുലിക്ക് കീഴില്‍ കളിക്കുമ്പോള്‍ എനിക്ക് ഒരുപാട് പിന്തുണ കിട്ടിയിട്ടുണ്ട്. അതിനുശേഷം മഹി ക്യാപ്റ്റനായി. ധോണിയാണോ ഗാംഗുലിയാണോ മികച്ച നായകനെന്ന് തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ഗാംഗുലിക്ക് കീഴില്‍ കളിച്ചപ്പോഴാണ് എനിക്ക് കൂടുതല്‍ നല്ല ഓര്‍മകളുള്ളത്. അതിന് കാരണം ഗാംഗുലി നല്‍കിയ പിന്തുണയാണ്. ധോണിയില്‍ നിന്നോ കോഹ്ലിയില്‍ നിന്നോ എനിക്ക് ആ പിന്തുണ കിട്ടിയിട്ടില്ല’. പ്രമുഖ ക്രിക്കറ്റ് വെബ് പോര്‍ട്ടലായ സ്‌പോര്‍ട്‌സ് സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു യുവരാജ്.