മാർച്ച് 22-ന് ശേഷം വിദേശത്തുനിന്നും ഒരു വിമാനവും രാജ്യത്തിറക്കില്ല; കൊറോണയെ നേരിടാൻ കടുത്ത നടപടികളുമായി കേന്ദ്രം

single-img
19 March 2020

കൊറോണ വ്യാപനം തടയാൻ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. മാർച്ച് 22 മുതൽ വിദേശത്തു നിന്നും വരുന്ന ഒരു യാത്രാവിമാനവും ഇന്ത്യയിലെവിടെയും ഇറക്കാൻ അനുവദിക്കില്ല. മാർച്ച് 22-മുതൽ ഒരാഴ്ച്ചത്തേയ്ക്കാണ് ഈ വിലക്ക്.

പത്തുവയസിൽ താഴെയുള്ള കുട്ടികളും 65 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൌരന്മാരും വീടിനുള്ളിൽത്തന്നെ കഴിയണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നു. ഇതിനായി സംസ്ഥാന സർക്കാരുകൾ തന്നെ നിർദ്ദേശം പുറപ്പെടുവിക്കണം. സർക്കാർ ജീവനക്കാർ, മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവർ, ജനപ്രതിനിധികൾ എന്നിവരെ ഈ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സിവിൽ ഏവിയേഷനിലും റെയിൽവേയിലുമെല്ലാം വിദ്യാർത്ഥികളൊഴികെയുള്ളവർക്കുള്ള എല്ലാവിധ യാത്രാ ഇളവുകളും പിൻവലിക്കും. അവശ്യ സർവ്വീസുകൾ ഒഴികെയുള്ള സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനമൊരുക്കാൻ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടണം. ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലുള്ള കേന്ദ്രസർക്കാർ ജീവനക്കാർ ഒന്നിടവിട്ട ആഴ്ചകളിൽ ഷിഫ്റ്റ് ആയി ജോലിക്ക് ഹാജരാകണമെന്നും കേന്ദ്രം നിർദ്ദേശിക്കുന്നു.