കാനം രാജേന്ദ്രനെ പുറത്താക്കണമെന്ന് പോസ്റ്റര്‍: സിപിഐ മൂന്നുപേരെ പുറത്താക്കി
സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ മൂന്നുപേരെ സിപിഐ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐയുടെ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലാൽജി, എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജോമോൻ, സെക്രട്ടറി സുബീഷ് എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
പോസ്റ്റർ വിവാദത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ജില്ലാ കൗൺസിലിന് സമർപ്പിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2019 ജൂലൈ 26 നായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലും ആലപ്പുഴ നഗരത്തിലുമാണ് പോസ്റ്റർ പതിപ്പിച്ചത്. നേരത്തെ സിപിഐയുടെ കർഷക സംഘടനയായ കിസാൻ സഭാ നേതാവ്ഉൾപ്പെടെ മൂന്നു പേരെ ഈ കേസിൽ പുറത്താക്കിയിരുന്നു.
എറണാകുളത്തെ വളരെ വിവാദമായ സിപിഐ മാർച്ചിൽ എൽദോ എബ്രഹാം എംഎൽഎയെ അടക്കം പോലീസ് മർദ്ദിച്ചതിനെ പാർട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രൻ ന്യായീകരിച്ചിരുന്നു. അതിന്റെ പിന്നാലെയായിരുന്നു പോസ്റ്റർ പതിച്ചത്.