ശ്രീജിത്തിന്റെ അറസ്റ്റ് ആഘോഷിക്കുകയാണ് കേരള പോലീസ്; ഇത് അനുവദിച്ചു തരാനാവില്ല: കെ സുരേന്ദ്രന്
സോഷ്യൽ മീഡിയയിലൂടെ വിദ്വേഷപ്രസംഗം നടത്തിയതിന് അട്ടപ്പാടിയിൽ പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ പിന്തുണച്ചു കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സോഷ്യൽ മീഡിയയിലൂടെ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരും ജിഹാദി പ്രവര്‍ത്തകരും കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകരും വളരെ നാളുകളായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന, കലഹമുണ്ടാക്കുന്ന രീതിയില്‍ പോസ്റ്റുകള്‍ ഇട്ടിട്ട് ഒരു കേസില്‍ പോലും പോലീസ് നടപടിയെടുത്തില്ല.
എന്നാൽ ഇപ്പോൾ അട്ടപ്പാടിയിലെ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന് ഡൽഹിയിലെ കലാപത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അയാളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ അടക്കം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് കേരള പോലീസ് ചെയ്തത്. ശ്രീജിത്തിന്റെ അറസ്റ്റ് മനഃസാക്ഷിയില്ലാത്ത ഏകപക്ഷീയമായ നടപടിയാണ്.
അറസ്റ്റിന് ശേഷം കഴിഞ്ഞ 48 മണിക്കൂറായി അത് ആഘോഷിക്കുകയാണ് കേരള പോലീസ്. ഇതൊന്നും അനുവദിച്ചു തരാനാവില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപിയുടെ കേരളാ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കണ്ണൂരില്‍ എത്തിയ സുരേന്ദ്രന് പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ഏറെക്കാലമായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്ന മുതിര്‍ന്ന നേതാവ് പി പി മുകുന്ദനാണ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയും പരിപാടിക്ക് എത്തിയിരുന്നു. ഹിന്ദു എന്നുപറയുന്നത് ഒരു സംസ്കാരത്തിന്റെയും നാടിന്റെയും പേരാണെന്നും അബ്ദുള്ളക്കുട്ടിയും അദ്ദേഹത്തിന്റെ പൂർവികരും ഹിന്ദുക്കളാണെന്നും പി പി മുകുന്ദന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.