കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ടുകൾ. കൈ ഞെരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു.
ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്. ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് സൂചന. ജോളി മുന്‍പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് ജയിൽ അധികൃതർ മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ സഹായം തേടിയിരുന്നു.
ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തു ജോളിക്ക് എങ്ങനെ ലഭിച്ചും എന്നതില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന് റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന് എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകളായ ആല്ഫൈന്(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്.