കെ.എ.എസ് പരീക്ഷ ചോദ്യങ്ങൾ പാകിസ്ഥാനിൽ നിന്ന്, പി.എസ്.സിയിൽ പാകിസ്ഥാൻ തീവ്രവാദികൾ കടന്നു കൂടിയിട്ടുണ്ടോ എന്ന് സംശയിക്കണം;ആരോപണവുമായി പി.ടി തോമസ് എം.എൽ.എ
തിരുവനന്തപുരം: കെ.എ.എസ് പരീക്ഷ ചോദ്യപേപ്പറിനെതിരെ ഗുരുതര ആരോപണവുമായി പി.ടി തോമസ് എം.എൽ.എ. കേരള അഡ്മിനിസ്ട്രേഷൻ പരീക്ഷയിലെ ആറു ചോദ്യങ്ങൾ പാകിസ്ഥാനിൽ 2001ൽ നടത്തപ്പെട്ട സിവിൽ സർവീസ് പരീക്ഷയിൽ നിന്നുള്ളതാണ്. പി.എസ്.സിയിൽ പാകിസ്ഥാൻ തീവ്രവാദികൾ കടന്നു കൂടിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് സർക്കാർ അന്വേഷിക്കട്ടെയെന്നും പി.ടി തോമസ് എം.എൽ.എ ഇ വാർത്തയോട് പറഞ്ഞു.
കെ.എ.എസ് പരീക്ഷയിലെ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 63,64,66,67,69,70 എന്നീ ചോദ്യങ്ങളാണ് പാകിസ്ഥാനിൽ നിന്നുള്ളതെന്നതിന് തെളിവായി പി.ടി തോമസ് ചൂണ്ടികാട്ടുന്നത്. പാകിസ്ഥാനിൽ നടത്തപ്പെട്ട പരീക്ഷയുടെ ഓപ്ഷൻ പോലും മാറ്റുന്നതിനുള്ള ശ്രമം പോലും നടന്നിട്ടില്ല എന്നും എം.എൽ.എ ആരോപിച്ചു. പാകിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിൽ 5 ഓപ്ഷനാണ് നൽകുന്നത് എന്നാൽ കെഎഎസിനായി അധികൃതർ അഞ്ചാമത്തെ ഓപ്ഷൻ ഒഴിവാക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു.
പി.എസ്.സിയുടെ പരീക്ഷ നടത്തിപ്പിനെതിരെയും പി.ടി തോമസ് എം.എൽ.എ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. കെ.എ.എസ് പരീക്ഷ ചോദ്യങ്ങൾ ചോർന്നു എന്നത് പരസ്യമായ രഹസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.കേരള യുവജന ക്ഷേമ ബോർഡിന്റെ പരീക്ഷയ്ക്കായി നടത്തപ്പെട്ട ക്ലാസിൽ കേരള സിവിൽ സർവീസ് അക്കാഡമിയിൽ പഠിപ്പിക്കുന്ന ഒരാൾ താനാണ് സിവിൽ സർവീസ് പരീക്ഷ ഉൽപ്പെടെയുള്ളവയ്ക്കായി ചോദ്യങ്ങൾ തയ്യാറാക്കുന്നതെന്ന് പറഞ്ഞിരുന്നു. തുടർന്ന് പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പരാതികളുയരുകയും ചെയ്തുവെന്നതും അദ്ദേഹം ചൂണ്ടികാട്ടി.കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ അലയുമ്പോഴാണ് ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി വേണ്ടപ്പെട്ടവരെ തിരുകി കയറ്റാൻ ഇത്തരം പരീക്ഷകൾ സംഘടിപ്പിക്കുന്നത്. ആരോപണങ്ങളിൽ വിശദമായ അന്വോഷണം നടത്തേണ്ടതുണ്ടെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും പി.ടി തോമസ് ഇ വാർത്തയോട് പറഞ്ഞു.
അതേ സമയം ,പതിവുശൈലിയിൽനിന്നുമാറി വ്യത്യസ്തങ്ങളായ ചോദ്യങ്ങളുമായി പി.എസ്.സി.യുടെ കെ.എ.എസ്. പ്രാഥമിക പരീക്ഷയ്ക്ക് മികച്ച അഭിപ്രായമായിരുന്നു. ഉദ്വോഗർത്ഥികളുടെ ഭാഗത്തു നി്ന്നുണ്ടായിരുന്നത്. പ്രതീക്ഷിച്ചതിനെക്കാൾ ഉയർന്ന നിലവാരമായിരുന്നു ചോദ്യങ്ങൾക്കെന്ന് പരീക്ഷയെഴുതിയ വലിയ വിഭാഗം അഭിപ്രായപ്പെട്ടു. യു.പി.എസ്.സി.യുടെ സിവിൽ സർവീസസ് പരീക്ഷാ മാതൃകയിലായിരുന്നു ഭൂരിഭാഗം ചോദ്യങ്ങളും. രണ്ട് ഘട്ടങ്ങളിലായി നടത്തിയ കെ എ എസ് പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണ് ഉണ്ടായിരുന്നത്.
ഇന്ത്യ ചരിത്രം, കേരള ചരിത്രം, ലോക ചരിത്രം, കേരള സംസ്കാരവും പൈതൃകവും, ഇന്ത്യൻ ഭരണഘടന, റീസണിംഗ് എബിലിറ്റി, കോഗ്രഫി എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടായിരുന്നത്. അന്തർദ്ദേശീയ കാര്യങ്ങൾ സംബന്ധിയായ ചോദ്യങ്ങൾ പി എസ് സി പരീക്ഷകളിൽ തന്നെ ആദ്യമായിരുന്നു. എന്നാൽ അത്തരം ചോദ്യങ്ങൾക്കെതിരെയാണ് ആരോപണവുമായി പി.ടി തോമസ് എം.എൽ.എ രംഗത്തെത്തിയിരിക്കുന്നത്.
1535 കേന്ദ്രങ്ങളിലായി 384661 പേരാണ് കെ.എ.എസ് പരീക്ഷ എഴുതിയത്. 200 മാർക്കിനുള്ള പ്രാഥമിക പരീക്ഷയുടെ മൂല്യനിർണയം ഒരുമാസംകൊണ്ട് പൂർത്തിയാക്കാനാണുദ്ദേശിക്കുന്നതെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ പറഞ്ഞത്. ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന 5000-ത്തിനും 6000-ത്തിനും ഇടയ്ക്ക് ഉദ്യോഗാർഥികൾക്കായിരിക്കും മുഖ്യപരീക്ഷ. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് വിവരണാത്മക രീതിയിലുള്ള മുഖ്യപരീക്ഷ ജൂണിലോ ജൂലൈയിലോ നടത്താനായിരിക്കും പി എസ് സി യുടെ ശ്രമം. നവംബറിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.