ഇതര സംസ്ഥാന തൊഴിലാളികളോട് `കടല സുരേഷു´മാർ ആധാറും മറ്റു വിവരങ്ങളും ചോദിച്ചു തുടങ്ങി: തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് ഓട്ടോഡ്രെെവറുടെ ക്രൂര മർദ്ദനം
ഇതര സംസ്ഥാന തൊഴിലാളിയെ ആധാർ ചോദിച്ച് മർദ്ദിച്ച് ഓട്ടോഡ്രെെവർ. വിഴിഞ്ഞം മുക്കോലയിലാണ് ഓട്ടോഡ്രെെവറുടെ അഴിഞ്ഞാട്ടം. മുക്കോല ഓട്ടോസ്റ്റാൻറിലെ കടല എന്നു വിളിപ്പേരുള്ള സുരേഷ് എന്ന ഡ്രൈവറാണ് ആൾക്കാർ നോക്കി നിൽക്കേ അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചത്.
ഇയാൾ കഞ്ചാവിനടിമയാണ് എന്നാണ് സ്റ്റാൻ്റിലെ മറ്റു ഡ്രൈവർമാർ വെളിപ്പെടുത്തുന്നത്. ഗൗതം മണ്ഡൽ എന്ന അന്യസംസ്ഥാന തൊഴിലാളി ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈൽ കടയിൽ റീചാർജ് ചെയ്യാൻ വന്നപ്പോഴായിരുന്നു അക്രമം. ഇതിനിടെ അശ്രദ്ധമായി ഓട്ടോ പിന്നിലേക്ക് എടുത്ത സുരേഷ് ഗൗതമിനെ അസഭ്യം പറയുകയായിരുന്നു. സുരേഷിൻ്റെ അക്രമ സ്വഭാവം അറിയാവുന്ന കടയുടമകളും ഓട്ടോ ഡ്രൈവർമാരും ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി നോക്കി നിൽക്കുകയായിരുന്നുവെന്നാണ് വിവരം.
ഇതിനിടെ നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണമെന്ന് ആക്രോശിച്ചുകൊണ്ട് സുരേഷ് ആക്രമിക്കുകയായിരുന്നു. നിൻ്റെ ഐഡി കാർഡ് എടുക്കെടാ എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അടി കൊടുത്ത ശേഷം ഗൗതമിൻ്റെ കാർഡ് പിടിച്ചു വാങ്ങിയ സുരേഷ് നീയിത് നാളെ പോലീസ് സ്റ്റേഷനിൽ വന്നു വാങ്ങെിയാൽ മതിയെന്നു പറഞ്ഞ് അസഭ്യ വിളിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഇതിനിടെ മൂന്നു ദിവസം മുൻപ് മുക്കോലയിലെ ഒരു കടയിൽ കയറി അവിടെ നിന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചിരുന്നുവെന്നും മറ്റു ഡ്രെെവർമാർ പറയുന്നു. കടല എന്നു വിളിപ്പേരുള്ള സുരേഷ് വർഷങ്ങളായി മുക്കോലയിൽ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഞ്ചാവിൻ്റെയും മറ്റു ലഹരികളുടെയും അടിമയായ ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉണ്ടെന്നും നാട്ടുകാർ പറയുന്നു.
മനസിക രോഗത്തിൻ്റെ സർട്ടിഫിക്കറ്റ് കെെവശമുള്ളയാൾ എങ്ങനെ സ്റ്റാൻ്റിൽ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നു എന്നുള്ളതാണ് ഉയരുന്ന പ്രധാന ചോദ്യം. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്.ഐക്ക് ബിവറേജ് ഔട്ട്ലറ്റിൽ നിന്നും മദ്യം വാങ്ങി നൽകുന്നത് ഇയാളാണെന്നും ഈ ബന്ധമാണ് ഇയാൾ പലപ്പോഴും പോലിസിൻ്റെ കൈയ്യിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിക്കുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.