യുഎപിഎ കേസ്; തന്റെ വാക്കുകള്‍ ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പി മോഹനൻ
കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് താൻ മുൻപ് പറഞ്ഞ കാര്യങ്ങൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. കേസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഭിന്ന അഭിപ്രായമല്ലെന്നും അദ്ദേഹം പറഞ്ഞു. അലന്റെയും താഹയുടെയും കാര്യത്തിൽ കേസ് പരിശോധനാ സമിതിക്ക് മുന്നിൽ എത്തുമ്പോൾ ഒഴിവാക്കപ്പെടുമെന്ന് പാർട്ടിയും സർക്കാരും നേരത്തെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.
മാത്രമല്ല, നിലവിൽ കേസ് എൻഐഎ ഏറ്റെടുത്തത് ബിജെപിയുടെ സമ്മർദ്ദം മൂലമാണെന്നും പി മോഹനൻ കുറ്റപ്പെടുത്തി.യുഎപിഎ ചുമത്തപ്പെട്ട അലൻ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പി മോഹനൻ പറഞ്ഞത്. സിപിഎമ്മിന്റെ സജീവ പ്രവർത്തകരായ അലനും താഹയും നിരപരാധിത്വം തെളിയിച്ച് പുറത്തു വരാനാണ് സിപിഎം ആഗ്രഹിക്കുന്നത്.” എന്നും പി മോഹനൻ പറഞ്ഞിരുന്നു.