ജെഎൻയുവിൽ ‘ജയ് ശ്രീറാം’ മുഴക്കാൻ തയ്യാറുള്ള വിദ്യാർഥികൾക്ക് മാത്രം ഫീസിൽ ഇളവ് നൽകണമെന്ന് ഹിന്ദു മഹാസഭ
ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ‘ജയ് ശ്രീറാം’ മുഴക്കാൻ തയ്യാറാകുന്ന വിദ്യാർഥികൾക്ക് മാത്രം ഫീസിൽ ഇളവ് നൽകണമെന്ന് ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി. ഫീസ് മൂന്നിരട്ടിയായി വർദ്ധിപ്പിച്ചതിനെതിരെ ജെഎൻയു വിദ്യാർഥികൾ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് ഹിന്ദുമഹാസഭാ നേതാവിന്റെ ഈ പ്രസ്താവന.
‘ജയ് ശ്രീറാം’ മതപരമായ മുദ്രാവാക്യമല്ലേയെന്ന ചോദ്യത്തിന് ‘ഭഗവാൻ ശ്രീരാമന്റെ നാമം ജപിക്കുന്നവരെ പരിഗണിക്കും ’ എന്നായിരുന്നു ചക്രപാണിയുടെ മറുപടി.
“ഇനി അദ്ദേഹത്തിന്റെ നാമം ജപിക്കാൻ ഇഷ്ടമല്ലെങ്കിൽ നിങ്ങൾ ‘വന്ദേമാതരം’ മുഴക്കണം, അല്ലെങ്കിൽ ‘ഭാരത മാതാ കീജയ്’, അത്രയെങ്കിലും മുഴക്കണം. അങ്ങനെ ചെയ്യുന്നത് രാജ്യസ്നേഹപരമാണ്.”
ചക്രപാണികൂട്ടിച്ചേർത്തു.
ജെഎൻയു രാജ്യദ്രോഹികളുടെ താവളമാണെന്നാണ് ചക്രപാണിയുടെ ആരോപണം. അവിടുത്തെ വിദ്യാർഥികളെല്ലാം ‘പിസാ ബർഗർവാല’കൾ ആണ്. അവർക്ക് സംസ്കാരമില്ലെന്നും ചക്രപാണി ആരോപിച്ചു.
“കുട്ടികളെ വളർത്തുന്നത് രക്ഷിതാക്കളാണ്. എന്നുകരുതി അവരെ അച്ചടക്കമില്ലാത്തവരായി വളർത്തരുത്. വഴിതെറ്റിപ്പോയ ഈ കുട്ടികളെ അച്ചടക്കം പഠിപ്പിക്കേണ്ടതുണ്ട്.”
ചക്രപാണി പറഞ്ഞു.
സർവ്വകലാശാലയിലെ ഫീസ് അധികൃതർ മൂന്നിരട്ടിയായി വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് വിദ്യാർഥികൾ സമരം ചെയ്യുന്നത്. ഫീസ് വർദ്ധന പൂർണ്ണമായും പിൻവലിക്കുക, ഇന്റർ ഹാൾ അഡ്മിനിസ്ട്രേഷൻ മീറ്റിംഗുകളിൽ വിദ്യാർഥി യൂണിയനെയും പങ്കെടുപ്പിക്കുക, പുതിയ ഹോസ്റ്റൽ മാനുവൽ തയ്യാറാക്കുമ്പോൾ വിദ്യാർഥികളുടെ അഭിപ്രായം കൂടി പരിഗണിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിദ്യാർഥികൾ പാർലമെന്റിലേയ്ക്ക് മാർച്ച ചെയ്തിരുന്നു.
എന്നാൽ 144 പ്രഖ്യാപിച്ചും വിദ്യാർഥികളെ പൊലീസിനെയും അർധ സൈനിക വിഭാഗങ്ങളെയും കൊണ്ട് തല്ലിച്ചതച്ചുമാണ് സർക്കാർ ഈ സമരത്തെ നേരിട്ടത്.