മായങ്കിന്റെ ബാറ്റിംഗിന് മുന്നില്‍ കോലി വീണു; ഇനി സച്ചിന് മാത്രം മുന്നില്‍
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇതാ മായങ്ക് അഗര്‍വാള്‍ ടെസ്റ്റില്‍ വെറും 12 ഇന്നിംഗ്സില്‍ നിന്ന് രണ്ട് ഡബിള്‍ സെഞ്ചുറിയുമായി മുന്നോട്ട് കുതിക്കുകയാണ്. ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടെസ്റ്റിലും മായങ്കിന്റെ ബാറ്റ് തിളങ്ങിയപ്പോള്‍ ഇനി മുന്നില്‍ സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ മാത്രം. ഇന്ത്യയും -ബംഗ്ലാദേശും തമ്മില്‍ നടന്ന പരമ്പരകളില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ എന്ന ചരിത്രനേട്ടത്തിനരികെയാണ് മായങ്ക് എത്തിയത്.
ഇതിന് മുന്‍പ് സച്ചിന് 2004/05 സീസണില്‍ ധാക്കയില്‍ 248 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇവിടെ ഇന്‍ഡോറില്‍ മായങ്ക് 243ല്‍ മടങ്ങി. ഇക്കാര്യത്തില്‍ 2016/17 സീസണില്‍ ഹൈദരാബാദില്‍ 204 റണ്‍സ് നേടിയ വിരാട് കോലിയാണ് മൂന്നാമത്.ബംഗ്ലാദേശിനെതിരെ 303 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ മായങ്ക് അഗര്‍വാള്‍ പുറത്താകുമ്പോള്‍ 330 പന്തില്‍ 243 റണ്‍സ് നേടിയിരുന്നു.
ഇന്നിംഗ്സില്‍ 28 ഫോറും എട്ട് സിക്സുകളുമാണ് നേടിയത്. മത്സരത്തില്‍ മായങ്കിന്റെ ബാറ്റിംഗ് മികവില്‍ ടീം ഇന്ത്യ ആറ് വിക്കറ്റിന് 493 റണ്‍സെന്ന വമ്പന്‍ സ്കോറിലാണ്. ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യക്ക് ഇതിനകം 343 റണ്‍സിന്റെ ലീഡായി. നിലവില്‍ ജഡേജക്കൊപ്പം ഉമേഷ് യാദവാണ്ക്രീസില്.