രണ്ട് രൂപയെച്ചൊല്ലി തർക്കം; ഇരുപത്തിനാലുകാരനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
സൈക്കിള്‍ കടയില്‍ രണ്ട് രൂപയെച്ചൊല്ലി ആരംഭിച്ച തർക്കത്തിനൊടുവിൽ ഇരുപത്തിനാലുകാരനായ യുവാവിലെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശില്‍ കിഴക്കൻ ഗോദാവരി ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. നിർമ്മാണ തൊഴിലാളിയായ സുവർണ്ണരാജുവാണ് കൊല്ലപ്പെട്ടത്.
തന്റെ സൈക്കിള്‍ ടയറിൽ കാറ്റ് നിറയ്ക്കാനായി കടയിലെത്തിയതായിരുന്നു ഇയാൾ. കാറ്റ് നിറച്ചാല്‍ കടയിൽ കൊടുക്കാൻ ഇയാളുടെ കയ്യിൽ രണ്ട് രൂപ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഷോപ്പുടമയായ സമ്പായുമായി ഇയാൾ തർക്കത്തിലായി.
ഈ സമയം സംഭവം കണ്ടുനിന്ന സുഹൃത്ത് അപ്പാറാവുവാണ് ഇരുമ്പു വടികൊണ്ട് സുവർണ്ണ രാജുവിന്റെ തലയ്ക്ക് അടിച്ചത്. ഇതുകണ്ട സ്ഥലത്തുണ്ടായിരുന്നവർ അപ്പോൾത്തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ പോലീസ് സമ്പയ്ക്കും അപ്പാറാവുവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.