പ്രതിഷേധങ്ങള്‍ ഫലം കണ്ടു; ഇന്ത്യ ആര്‍സിഇപി കരാറിന്റെ ഭാഗമാകില്ല
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആര്‍സിഇപി ഇന്ത്യ) ഭാഗമാകില്ല എന്ന് തീരുമാനം. കരാർ സന്തുലിതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നിലവിൽ ബാങ്കോക്കില്‍ നടന്നുകൊണ്ടിരിക്കുന്ന ആസിയാന്‍ രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കു മേല്‍ ആവശ്യത്തിനു സുരക്ഷയില്ല, രാജ്യത്തിന് ചൈനയുമായുള്ള അഭിപ്രായവ്യത്യാസം, ഉത്പന്നങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് കൃത്യമായി കണ്ടെത്താനാവാത്തത് തുടങ്ങിയ കാര്യങ്ങൾ ഉയർത്തിയാണ് ഇന്ത്യ കരാറിൽ നിന്നും പിന്മാറിയത്.
അതേസമയം ഇന്ത്യയില്ലെങ്കിലും കരാറുമായി മുന്നോട്ടുപോകുമെന്ന് നേരത്തേ ചൈന വ്യക്തമാക്കിയിരുന്നു. മീറ്ററിംഗിൽ 15 രാജ്യങ്ങളായിരുന്നു കരാറുമായി ബന്ധപ്പെട്ട് ഇതുവരെ ഇന്ത്യയുമായി സംസാരിച്ചതെന്ന് ഉപ വിദേശകാര്യ മന്ത്രി ലേ യുചെങ് ബാങ്കോക്കില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. കരാറിനെതിരെ രാജ്യത്തിനുള്ളില്‍ നിന്നുതന്നെ പ്രതിഷേധം ശക്തമായതോടെയാണു കേന്ദ്രസര്‍ക്കാര്‍ പിന്മാറിയതെന്നാണ് സൂചനയുമുണ്ട്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷകക്ഷികളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം കേന്ദ്ര ഭരണ മുന്നണിയുടെ ഭാഗമായ ശിവസേനയും കരാറിനെതിരെ നിലപാടെടുത്തത് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി.
ആസിയാൻ രാജ്യങ്ങളിൽ അംഗങ്ങളായ ബ്രൂണെ, മ്യാന്‍മാര്‍, കംബോഡിയ, ഇന്തൊനീഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ഈ രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണകൊറിയ എന്നിവയെയും ഒറ്റ കുടക്കീഴില്‍ കൊണ്ടുവന്നു വലിയ സ്വതന്ത്ര വ്യാപാരമേഖല രൂപീകരിക്കുകയാണ് കരാറിന്റെ പ്രഖ്യാപിതലക്ഷ്യം.