വാളയാർ കേസിൽ സിബിഐ ഇല്ല; വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ ഹൈക്കോടതിയുടെ നിരീക്ഷണം
വാളയാറിൽ ദളിത് സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിബിഐ അന്വേഷണം ഉടൻ വേണ്ട എന്ന് ഹൈക്കോടതി. സിബിഐഐ കേസ് പുനരന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. നിലവിൽ ഈ കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ ഇപ്പോഴും കഴിയുമല്ലോ എന്ന് കോടതി നിരീക്ഷിച്ചു.
വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടിട്ടുള്ള ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ, പുനരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് സിബിഐ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു.
ഇത്തരത്തിൽ വരുന്ന റിപ്പോർട്ടുകളെല്ലാം ശരിയാണെന്ന് എന്താണുറപ്പെന്ന് ചോദിച്ച കോടതി, കേരളത്തിൽ പൊതുവിൽ പോക്സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ കേസുമായി ബന്ധപ്പെടുത്തേണ്ടെന്നും പറഞ്ഞു. കോടതിയുടെ നിരീക്ഷണം വന്നയുടൻ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി.
വാളയാർ കേസിൽകോടതിയിൽ വിചാരണയും അന്വേഷണവും നടക്കുന്ന സമയങ്ങളിൽ എവിടെയായിരുന്നുവെന്ന് ഹർജിക്കാരനോട് ചോദിച്ച കോടതി, സാക്ഷികൾക്ക് സുരക്ഷ വേണമെന്ന ആവശ്യത്തെയും വിമർശിച്ചു. വിചാരണയും തീർന്ന് വിധിയും പറഞ്ഞ കേസിൽ ഇനി സാക്ഷികൾക്ക് എന്ത് സുരക്ഷ നൽകാനാണെന്നും കോടതി ചോദിച്ചു.