സ്വതന്ത്ര വ്യാപാരക്കരാർ ആര്‍സിഇപിക്കെതിരേ കേരളനിയമസഭയില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി; ബിജെപി വിട്ടുനിന്നു

single-img
30 October 2019

സ്വതന്ത്ര വ്യാപാരക്കരാർ ആര്‍സിഇപിക്കെതിരേ കേരളനിയമസഭ പ്രമേയം പാസാക്കി. വിവിധ ലോക രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ഒപ്പുവെക്കാന്‍ പോകുന്ന സ്വതന്ത്ര്യ വ്യാപാര കരാറാണ് ഭരണപക്ഷവും-പ്രതിപക്ഷവും ചേര്‍ന്ന് ഐകകണ്‌ഠ്യേന പാസാക്കിയത്. പ്രമേയത്തിൽ നിന്നും ബിജെപി വിട്ടുനിന്നു. ഇന്ത്യയുടെ വിശാല താത്പര്യം കണക്കിലെടുത്ത് കരാര്‍ ഒപ്പിടാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സഭ ഒന്നാകെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ചര്‍ച്ചയില്‍ നിന്നും ഏക ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ വിട്ടുനിന്നു.

പ്രസ്തുത കരാര്‍ സംബന്ധിച്ച പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച മുഖ്യമന്ത്രി ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒപ്പുവെക്കുന്ന കരാര്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് പറഞ്ഞു.രാജ്യത്തെ കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രതിപക്ഷത്തിനും ഈ കരാറിനോട് വിരുദ്ധ അഭിപ്രായമാണ് ഉള്ളത്.

നമ്മുടെ ചെറുകിട വ്യവസായങ്ങളെ ഇല്ലാതാക്കുന്ന കരാറാണ് ഇതെന്നും ഇതില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും കോണ്‍ഗ്രസ് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. എൻഡിഎയുടെ സഖ്യ കക്ഷിയായ പി സി ജോര്‍ജ്ജും കരാറിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളും പത്ത് ആസിയാന്‍ രാജ്യങ്ങളും ചേര്‍ന്നുള്ള കരാറാണ് ആര്‍സിഇപി കരാര്‍. കാര്‍ഷിക- വ്യാവസായിക സേവന മേഖലകളിൽ ഉത്പന്നങ്ങള്‍ നികുതിയില്ലാതെ പരസ്പരം കയറ്റി അയക്കുക എന്നതാണ് കരാര്‍.