പൂജാ ആഘോഷങ്ങൾ: ബംഗാളിൽ ഇടതുപക്ഷത്തെ അനുകരിച്ചുകൊണ്ട് ബിജെപി; ബദൽ മാർഗവുമായി മമത ബാനര്‍ജി
പശ്ചിമ ബംഗാളിലെ പൂജാ ആഘോഷ ദിവസങ്ങളില്‍ മന്ത്രിമാർ നിര്‍ബന്ധമായും അവരവരുടെ മണ്ഡലങ്ങളില്‍ ഉണ്ടാവണമെന് നിര്‍ദേശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാന ധനമന്ത്രി അമിത് മിശ്രയ്ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഇനി വരുന്ന നാല് ദിവസവും മമത ബാനര്‍ജി കാളിഘട്ടിലെ തന്റെ വീട്ടില്‍ തന്നെ തുടരും. വീട്ടില്‍ നിന്നുകൊണ്ട് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന് നിര്‍ദേശങ്ങള്‍ നല്‍കാനാണ് മമതയുടെ തീരുമാനം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിനെ തുടര്‍ന്ന് ബംഗാളിൽ കരുത്തരായ ബിജെപി ദുര്‍ഗാ പൂജ ചടങ്ങുകളില്‍ ഇടപെട്ട് ശക്തിയാര്‍ജിക്കാന്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളെ തടയാനാണ് മമതയുടെ ഇപ്പോഴത്തെ ശ്രമം.സാധാരണക്കാരായ ജനങ്ങളുടെ അടുത്തേക്ക് എത്തുന്നതിന് വേണ്ടി ഇടതുപാര്‍ട്ടികള്‍ ദശകങ്ങള്‍ക്ക് മുമ്പേ സ്വീകരിച്ച അതേ രീതി സ്വീകരിക്കാനാണ് ബിജെപി ശ്രമം.
ഇതിനായി ബിജെപി സംസ്ഥാനത്തുടനീളം ഇപ്പോള്‍ തന്നെ ആയിരത്തിലധികം സ്റ്റാളുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇവയിലൂടെ പാര്‍ട്ടി സാഹിത്യവും ലഘുലേഖകളും ജനങ്ങള്‍ക്ക് നല്‍കാനാണ് ശ്രമം. ഇതേ രീതി ഇടതുപാര്‍ട്ടികള്‍ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്.
“ആഘോഷങ്ങളെ സ്വന്തമാക്കാനുള്ള ബിജെപി ശ്രമത്തെ ചെറുക്കുന്നതിന് വേണ്ടി ഞങ്ങളുടെ മണ്ഡലങ്ങള്‍ വിട്ടുപോകരുതെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലത്തിലുള്ള പൂജാ പന്തലുകള്‍ സന്ദര്‍ശിക്കുവാനും അവിടത്തെ മനുഷ്യരോട് അവരുടെ ജാതിയോ മതമോ വിഭാഗമോ നോക്കാതെ ഇടപെടാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്- പശ്ചിമ ബംഗാളിലെ ഒരു മന്ത്രി പറഞ്ഞു.