5 ഏക്കര്‍ ഭൂമിയിൽ നയന മനോഹരമായ കാഴ്ചയുടെ ഉത്സവം; മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികൾക്കായി തുറന്നു

single-img
8 September 2019

മൂന്നാറിലെ ബൊട്ടാണിക്കൽ ഗാര്‍ഡന്‍റെ ഉദ്ഘാടനം സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ഇടുക്കി ജില്ലയിൽ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാറില്‍ നിന്ന് ദേവികുളം റോഡില്‍ മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിനു സമീപത്തായാണ് പാര്‍ക്കിന്‍റെ പണി പൂര്‍ത്തിയായിട്ടുള്ളത്. ഇവിടേക്ക് എത്തുന്ന ടൂറിസ്റ്റുകളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം ജില്ലാ ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള ഉദ്യാനം നവീകരണത്തിനും മുതിപ്പുഴയാറിന്‍റെ തീരങ്ങളുടെ സൗന്ദര്യവല്‍ക്കരണം നടത്തുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

ഇപ്പോൾ 3.65 കോടി ചെലവഴിച്ചാണ് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. 5 ഏക്കര്‍ ഭൂമിയിലാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍റെ ആദ്യഘട്ട പണികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.പലവിധമുള്ള പൂക്കള്‍, കോഫി ഷോപ്പ്, സ്‌പൈസസ് ഷോപ്പ്, വാച്ച് ടവര്‍, ഓപ്പണ്‍ തിയറ്റര്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായിട്ടുള്ളത്. അടുത്ത രണ്ടാം ഘട്ട പണികള്‍ ഉടന്‍ ആരംഭിക്കും. ഇതിന് വേണ്ടി പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

മൂന്നാറിന്‍റെ ടൂറിസം വികസനത്തിനായി ഭൂമി ലഭ്യമാകുന്നതിനുള്ള തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത്തരത്തിലുള്ള പരിമിതികള്‍ മറികടക്കുന്ന പദ്ധതികളാണ് മൂന്നാറിന്‍റെ ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത് എന്നും ജില്ലയിലെ ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ 33 കോടി രൂപ അനുവദിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത ശൈത്യകാലത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പുഷ്‌പോത്സവം നടത്താനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.