മരടിലെ ഫ്‌ളാറ്റുകള്‍ രണ്ടാഴ്ചക്കകം പൊളിക്കണം; അന്ത്യശാസനവുമായി സുപ്രീം കോടതി

single-img
6 September 2019

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ രണ്ടാഴ്ചക്കകം പൊളിക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യാശാസനം. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ചു ഫ്‌ളാറ്റുകളാണ് സെപ്റ്റംബര്‍ 20 നകം പൊളിക്കാന്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നത്. ചീഫ് സെക്രട്ടറി നേരിട്ട് 23 ന് ഹാജരാകണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു.

മരടിലെ ഫ്‌ളാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കാന്‍  മെയ് 8 ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ വൈകിയതോടെ, കോടതി സ്വമേധയാ കേസെടുത്തു ഫ്‌ളാറ്റുകള്‍  പൊളിച്ചു നീക്കാന്‍  അന്ത്യശാസനം നല്‍കിയത്.

ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രിംകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഫ്‌ളാറ്റ് ഉടമകളും നിര്മാതാക്കളും  സുപ്രിംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ജൂലായ് 11 ന് ഈ ഹര്‍ജി തള്ളിയ കോടതി, ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

ഹോളിഡേഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ചേഴ്സ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്.