നാമെല്ലാവരും തമ്മിലുള്ള ഐക്യത്തിന്റെ കണ്ണികള്‍ തകര്‍ക്കാന്‍ വര്‍ഗീയ ഭ്രാന്തിനെ അനുവദിക്കരുത്: മന്‍മോഹന്‍ സിങ്
രാജ്യമാകെ അസഹിഷ്ണുത വര്‍ദ്ധിക്കുന്ന ഈ കാലത്ത് രാജീവ് ഗാന്ധി കാണിച്ച വഴിയിലൂടെ നാം നമ്മുടെ യാത്ര തടരണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 75ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ പുതുക്കുകയാണ് ഇന്ത്യ. നമ്മുടെ കരുത്ത് നാനാത്വത്തിൽ ഏകത്വത്തിലാണ്. രാജീവ് ഗാന്ധി ഉയര്‍ത്തിയ വാക്കുകള്‍ മറ്റേത് കാലത്തേക്കാളും പ്രസക്തിയുള്ള സമയമാണിത്.
നാമെല്ലാവരും തമ്മിലുള്ള ഐക്യത്തിന്റെ കണ്ണികള്‍ തകര്‍ക്കാന്‍ വര്‍ഗീയ ഭ്രാന്തിനെ നാം അനുവദിക്കരുതെന്നും രാജീവ് ഗാന്ധിയെ അനുസ്മരിച്ച് മന്‍മോഹന്‍ സിങ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യ രാജീവ് ഗാന്ധിയക്ക് സ്മരണാഞ്ജലികളര്‍പ്പിച്ചത് തന്റെ പിതാവ് മാധവ റാവു സിന്ധ്യയും രാജീവ് ഗാന്ധിയുമൊന്നിച്ചുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ്.
”ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഭാരത്രത്‌ന രാജീവ് ഗാന്ധിക്ക് ജന്മ ദിനത്തില്‍ ആശംസകള്‍” സിന്ധ്യ കുറിച്ചു.
ഇതോടൊപ്പം രണ്ടുവരി ഹിന്ദി കവിതയും ആ പോസ്റ്റിലുണ്ടായിരുന്നു. ”മണ്ണില്‍ രക്തം ചിന്തിയവരാണ് നാം.. മാതൃരാജ്യത്തോട് നമുക്കൊരു കടമുണ്ടായിരുന്നു.. ആ കടം നാം വീട്ടിയിരിക്കുന്നു..”