അനിശ്ചിതത്വങ്ങൾക്ക് വിട; സ്വതന്ത്രൻ ഉൾപ്പെടെ 17 മന്ത്രിമാർ കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്തു
കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ പിന്തുണ പിന്‍വലിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന സ്വതന്ത്രന്‍ എച്ച് നാഗേഷ് ഉൾപ്പെടെ കർണാടകയിൽ പുതിയതായി 17 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലി കൊടുത്തു. മൂന്ന് ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ബി.ജെപി സർക്കാറിലെ മന്ത്രിമാർ അധികാരത്തിലേറിയത്.
ഇന്ന് രാവിലെ പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഗവർണർക്ക് കൈമാറിയിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രിമാരായ ആർ. അശോക, കെ ഇ ഈശ്വരപ്പ, സ്വതന്ത്രൻ എച്ച്. നാഗേഷ്, ജി എം കരജോൾ, ഡോ. അശ്വത് നാരായൺ സി എൻ, എൽ എസ് സവാദി, ബി ശ്രീരാമലു, എസ് സുരേഷ് കുമാർ, വി സോമണ്ണ, സി ടി രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ സി മധുസ്വാമി, സി സി പാട്ടീൽ, പ്രഭു ചൗഹാൻ, ജോലെ ശശികല അണ്ണാ സാഹിബ് എന്നിവരാണ് പുതുതായി മന്ത്രിമാരായത്.
കഴിഞ്ഞമാസം 26ന് മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മന്ത്രിസഭ വികസനം നടന്നിരുന്നില്ല. മന്ത്രിമാരുടെ പട്ടികയിൽ അന്തിമ തീരുമാനം എടുക്കുന്നതിലുണ്ടായ കാലതാമസമാണ് സത്യപ്രതിജ്ഞ വൈകാൻ കാരണം. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെ യെദിയൂരപ്പയുമായി നടന്ന ചർച്ചക്കൊടുവിൽ മന്ത്രിമാരുടെ പട്ടികക്ക് ബിജെ.പിയുടെ ദേശീയ പ്രസിഡൻറ് അമിത് ഷാ അംഗീകാരം നൽകുകയായിരുന്നു.