പതിനഞ്ചില്‍ പതിനാല് രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചു; കാശ്മീർ ചർച്ചയിൽ പൊതു പ്രസ്താവന ഇറക്കില്ലെന്ന് യു എന്‍ രക്ഷാസമിതി

single-img
17 August 2019

ഇന്ത്യൻ സർക്കാർ ഭരണഘടനാ ഭേദഗതികി ചെയ്തത് വഴി ഇന്ത്യയും പാകിസ്താനുമായി ബന്ധപ്പെട്ട കാശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്തതു സംബന്ധിച്ച് യു എന്‍ രക്ഷാസമിതി പ്രസ്താവനയിറക്കില്ല. കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ ഔദ്യോഗിക രേഖയാക്കാത്ത പശ്ചാത്തലത്തിലാണ് പൊതു പ്രസ്താവനയില്ലാത്തത്. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത പതിനഞ്ചില്‍ പതിനാല് രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചു.

യു എൻ സ്ഥിര അംഗങ്ങളിൽ ചൈന മാത്രമാണ് പാകിസ്ഥാന്‍ അനുകൂല നിലപാടെടുത്തത്. കാശ്മീര്‍ വിഷയം പരിഹരിക്കാന്‍ ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയാകാമെന്നാണ് ഇന്ത്യയുടെ നിലപാട്. കാശ്‌മീർ പ്രശ്നം അജണ്ടയിലുള്‍പ്പെടുത്തി ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചാണ് ചര്‍ച്ച നടന്നത്.

കാശ്മീരിനെ രണ്ടായി വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയില്‍ നേരത്തെ തന്നെ ചൈന അതൃപ്തി അറിയിച്ചിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കാശ്മീരില്‍ ഇന്ത്യക്ക് എങ്ങനെ ഏകപക്ഷീയ നിലപാട് എടുക്കാനാകുമെന്നാണ് ചൈനയുടെ ചോദ്യം.