കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍; ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് നൽകാനാവില്ല എന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതി പ്രകാരം പ്രളയത്തില്‍ അകപ്പെട്ട കേരളവും ഫേനി ചുഴലിക്കാറ്റില്‍ അകപ്പെട്ട ഒഡീഷയും കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇപ്പോഴുള്ള സംസ്ഥാ കേന്ദ്ര-സംസ്ഥാന വിഹിതം 60-40 എന്നത് മാറ്റി 100-0 അല്ലെങ്കില്‍ 90-10 എന്നാക്കണമെന്നായിരുന്നു കേരളവും ഒഡീഷയും ആവശ്യപ്പെട്ടത്.
പക്ഷെ ഗ്രാമീണ വികസന മന്ത്രാലയം ഈ ആവശ്യം അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. ഒഡീഷയില്‍ നിന്നുമുള്ള ബിജെപി എംപിമാരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ നിലവിലെ നിബന്ധനകളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ്, കേരളം, ഒഡീഷ, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ഇപ്പോൾ വടക്ക് കിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് 90-10 ആനുപാതത്തില്‍ പദ്ധതി വിഹിതം അനുവദിക്കുന്നത്. അതേപോലെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ പദ്ധതി വിഹിതം 100-0 ആണ്. മറ്റുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും പദ്ധതി വിഹിതം 60-40 എന്നു തന്നെയാണെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.