പാക്കിസ്ഥാനെ കാത്തിരിക്കുന്നത് നിരാശ: സെമി ഫൈനലില്‍ എത്തില്ല?
ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാൻഡിനെ തകർത്ത് ഇംഗ്ലണ്ട് സെമിയിലേക്ക്. കിവികളെ 119 റൺസിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലാൻഡ് 45 ഓവറിൽ 186 റൺസെടുക്കുന്നതിനിടെ എല്ലാവരും കൂടാരം കയറുകയായിരുന്നു. ഇതോടെ ന്യൂസിലാൻഡിന്റെ സെമി പ്രതീക്ഷകൾ ത്രിശങ്കുവിലായിരിക്കുകയാണ്. കിവികളുടെ സെമി സാധ്യത ഇനി പാകിസ്താന്-ബംഗ്ലാദേശ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും.
അതേസമയം ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം ന്യൂസിലന്‍ഡ് സെമിയിലെത്താനാണ് കൂടുതല്‍ സാധ്യതകള്‍. കാരണം നാലാമതുള്ള ന്യൂസിലന്‍ഡിന്റെ നെറ്റ് റൺറേറ്റ് +0.175ഉം അഞ്ചാം സ്ഥാനക്കാരായ പാകിസ്ഥാന്റെ നെറ്റ് റൺറൈറ്റ് മൈനസ് -0.792ഉം ആണ്. പാകിസ്ഥാന് സെമിയിലെത്തണമെങ്കില്‍ നാളെ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 316 റൺസിന്റെ ജയം നേടണം.
ഇന്ത്യയുടെ സെമി എതിരാളികള്‍ ആരെന്നറിയണമെങ്കില്‍ ശനിയാഴ്ച വരെ കാത്തിരിക്കണം. അന്നത്തെ ഇന്ത്യ- ശ്രീലങ്ക, ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരങ്ങളാകും സെമിലൈനപ്പ് തീരുമാനിക്കുക. ഓസ്ട്രേലിയ തോൽക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താൽ നീലപ്പട ഒന്നാം സ്ഥാനക്കാരാകും അങ്ങനെയങ്കില്‍ നാലാം സ്ഥാനക്കാരെയാകും ഇന്ത്യ സെമിയിൽ നേരിടുക. മിക്കവാറും ന്യൂസിലന്‍ഡിനെ.
ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ തോൽപ്പിച്ചാൽ ഇന്ത്യ രണ്ടാം സ്ഥാനക്കാരാകും. അപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ടാകും സെമിയിൽ എതിരാളികള്‍. അതും ചെറിയ ബൗണ്ടറികളുള്ള എഡ്ജ്ബാസ്റ്റണിൽ.