‘ഇങ്ങനെയല്ല ബാറ്റ് ചെയ്യേണ്ടത്; സിക്‌സറിന് ശ്രമിച്ച് പുറത്താവുകയായിരുന്നു ഭേദം’; ധോണിക്കെതിരെ പൊട്ടിത്തെറിച്ച് താരങ്ങള്‍

single-img
1 July 2019

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ധോണിയുടെയും ജാദവിന്റെയും മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഇങ്ങനെയല്ല ബാറ്റ് ചെയ്യേണ്ടതെന്ന് കമന്റേറ്റര്‍ കൂടിയായിരുന്ന ഗാംഗുലി തുറന്നടിച്ചു. സിംഗിളുകളില്‍ തൃപ്തിപ്പെട്ടതിന് പകരം സിക്‌സറിന് ശ്രമിച്ച് പുറത്താവുകയായിരുന്നു ഭേദമമെന്നും ഗാംഗുലി പറഞ്ഞു.

ധോണിയുടെ സമീപനം അമ്പരപ്പിച്ചതായി ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും അഭിപ്രായപ്പെട്ടു. എഡ്ജ്ബാസ്റ്റണില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇന്ത്യ 50 ഓവറില്‍ 305 എന്ന സ്‌കോറില്‍ പോരാട്ടം അവസാനിപ്പിക്കുമ്പോള്‍ ധോണിയും(31 പന്തില്‍ 42) കേദാറുമായിരുന്നു(13 പന്തില്‍ 12) ക്രീസില്‍.

അതിനിടെ, ഇംഗ്ലണ്ടിനെതിരെ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ കളിപ്പിച്ചതിനെതിരെ മുരളി കാര്‍ത്തിക്ക് രംഗത്തെത്തി. ‘വിജയ് ശങ്കറിന് എല്ലാ പിന്തുണയും നല്‍കുന്നതായി ഒരു ദിവസം മുന്‍പാണ് നായകന്‍ വിരാട് കോലി വ്യക്തമാക്കിയത്. എന്നാല്‍ പെടുന്നനെ താരം ടീമില്‍ നിന്ന് പുറത്തായി. പന്തിനെ ഉള്‍പ്പെടുത്തിയ തീരുമാനം തന്നെ അത്ഭുതപ്പെടുത്തി. ഇതൊരു നല്ല സന്ദേശമല്ല. പന്ത് വെടിക്കെട്ട് താരമാണ്, എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ അയാള്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും’ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയിലെ ചര്‍ച്ചയില്‍ മുരളി കാര്‍ത്തിക് പറഞ്ഞു.

എന്തുകൊണ്ടാണ് ടീം ഇന്ത്യ ഋഷഭ് പന്തിന് അവസരം നല്‍കിയതെന്ന് ടോസ് വേളയില്‍ നായകന്‍ വിരാട് കോലി വ്യക്തമാക്കിയിരുന്നു. ‘ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങുന്നത്. വിജയ് ശങ്കറിന് കാലിന് പരിക്കേറ്റതിനാല്‍ ഋഷഭ് പന്ത് ഇലവനിലെത്തി. ഭയമില്ലാതെ കളിക്കുന്ന താരമാണ് പന്ത്. പന്തിന് അനായാസം കളിക്കാനാകുന്ന ചെറിയ ബൗണ്ടറിയാണ് ബിര്‍മിംഗ്ഹാമിലേത്. ഇരുപത് റണ്‍സ് പിന്നിട്ടുകഴിഞ്ഞാല്‍ പന്തിന്റെ ഇന്നിംഗ്‌സ് മറ്റൊരു ലെവലാകുമെന്നും’ മത്സരത്തിന് മുന്‍പ് വിരാട് കോലി പറഞ്ഞു.