പാകിസ്താന്‍ സെമിയിലെത്താതിരിക്കാന്‍ ഇന്ത്യ ഇനിയുള്ള കളികള്‍ മന:പൂര്‍വം തോറ്റുകൊടുക്കും; വിചിത്ര ആരോപണവുമായി മുന്‍ പാക് താരം

single-img
28 June 2019

ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്ഥാന് ഇനിയുള്ള മത്സരങ്ങളിലെ വിജയങ്ങള്‍ക്ക് പുറമെ മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കണം. ഈ ഘട്ടത്തില്‍ 30ന് നടക്കുന്ന ഇന്ത്യാ ഇംഗ്ലണ്ട് മത്സരം പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പാക്കിസഥാന്റെ സെമി സാധ്യത വര്‍ധിക്കുകയും ചെയ്യും.

എന്നാല്‍ പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ എത്തുന്നത് തടയാനായി ഇന്ത്യ ഇംഗ്ലണ്ടിനോട് മന:പൂര്‍വം തോറ്റുകൊടുക്കുമെന്ന വിചിത്ര ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. ഇംഗ്ലണ്ടിനെതിരെ മാത്രമല്ല ബംഗ്ലാദേശിനെതിരെയും ശ്രീലങ്കക്കെതിരെയും ഇന്ത്യ മോശമായി കളിക്കാന്‍ സാധ്യതയുണ്ടെന്നും തോറ്റുകൊടുക്കാന്‍ സാധ്യതയുണ്ടെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ബാസിത് അലി പറഞ്ഞു.

ഇതിനെ കുറിച്ച് കൂടുതല്‍ വിവരിക്കാന്‍ അവതാരക പറഞ്ഞപ്പോള്‍ ബാസിതിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ‘ഇന്ത്യ മന:പൂര്‍വം തോല്‍ക്കുകയാണെന്ന് ആളുകള്‍ പറയില്ല. അത്തരത്തില്‍ പഴുതകളടച്ചാണ് ഇന്ത്യ തോല്‍ക്കുക. അവസരങ്ങളുടെ കളിയല്ല ക്രിക്കറ്റ്. 1992ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡ് പാകിസ്താനോട് മന:പൂര്‍വ്വം തോറ്റതാണ്. ഇമ്രാന്‍ ഖാനും സമ്മതിക്കുന്ന കാര്യമാണ് അത്. അന്ന് അവരുടെ നാട്ടില്‍ സെമിഫൈനല്‍ കളിക്കാന്‍ വേണ്ടിയാണ് ന്യൂസീലന്‍ഡ് തോറ്റത്.’

നാലു മത്സരങ്ങള്‍ ബാക്കിയുള്ള പാക്കിസ്ഥാന് ഏഴ് പോയന്റാണുള്ളത്. ഇംഗ്ലണ്ടിനും ശ്രീലങ്കക്കും ബംഗ്ലാദേശിനുമൊപ്പം സെമി സാധ്യത സജീവമാക്കിയ പാക്കിസ്ഥാന് പക്ഷെ മറ്റ് ടീമുകളുടെ മത്സരഫലത്തെക്കൂടി ആശ്രയിച്ചെ സെമിയിലെത്താനാവു.