ധോണി ഇംഗ്ലണ്ടില്‍ പോയിരിക്കുന്നത് ക്രിക്കറ്റ് കളിക്കാനാണ്, മഹാഭാരതയുദ്ധത്തിനല്ല: പാകിസ്താൻ മന്ത്രി ഫവാദ് ചൗധരി
ഇന്ത്യന്‍ താരം ധോണിയുടെ ഗ്ലൌസിലെ പാരാ മിലിട്ടറി ചിഹ്ന വിവാദത്തില്‍ പ്രതികരിച്ച് പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി. സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയാണ് ഫവാദ് ചൗധരിയുടെ പ്രതികരണം. “ധോണി ഇംഗ്ലണ്ടില്‍ പോയിരിക്കുന്നത് ക്രിക്കറ്റ് കളിക്കാനാണ്, മഹാഭാരതയുദ്ധത്തിനല്ല. ഇന്ത്യയിലെ മാധ്യമങ്ങളില്‍ എന്താണ് നടക്കുന്നത്. യുദ്ധം കൊതിക്കുന്നവരാണ് ഒരു വിഭാഗം ഇന്ത്യന്‍ മാധ്യമങ്ങള്‍”. അവരെ സിറിയ- അഫ്ഗാനിസ്താന് എന്നിവിടങ്ങളിലോ റുവാണ്ടയിലേക്കോ അയക്കണമെന്നാണ് ഫവാദ് ചൗധരി ട്വീറ്റ് ചെയ്തത്.
മിലിട്ടറി ചിഹ്നം പതിപ്പിച്ച വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരുന്നു. ‘ധോണി ധരിക്കുന്ന ഗ്ലൗ ചട്ടവിരുദ്ധമാണ്. കളിയില്‍ വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും’ ബിസിസിഐക്ക് നല്കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കിയിരുന്നതാണ്.
ധോണിയുടെ ഗ്ലൗസില്‍ നിന്നും ചിഹ്നം മാറ്റണമെന്ന് ബിസിസിഐയ്ക്ക് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീല്‍ നല്‍കിയെങ്കിലും ഈ അപ്പീല്‍ തള്ളിയാണ് ഐസിസി മറുപടി നല്‍കിയത്. ഇന്ത്യന്‍ പാരാ റെജിമെന്റില്‍ 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.