യുഎസ് – ചൈന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്; അമേരിക്ക നിരോധിച്ച ചൈനീസ് കമ്പനി ഹുവേയുമായി റഷ്യ കരാര്‍ ഒപ്പിട്ടു
യുഎസുമായുള്ള വ്യാപാരയുദ്ധം മുറുകുന്നതിനിടെ അമേരിക്കയുമായി അകല്‍ച്ചയുള്ള റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കി ചൈന. ഏറ്റവും പുതിയ അഞ്ചാം തലമുറ ടെലികമ്യൂണിക്കേഷൻ ശൃംഖല വികസിപ്പിക്കാൻ റഷ്യൻ കമ്പനിയായ എംടിഎസുമായി ചൈനീസ് ടെലികോം ഭീമൻ ഹുവേയ് കരാറൊപ്പിട്ടു. ഹുവേയ്ക്ക് അമേരിക്ക ഉപരോധമേർപ്പെടുത്തിയതിനു പിന്നാലെയാണിത്.
അമേരിക്കന്‍ നിർദേശമനുസരിച്ച് ഏതാനും രാജ്യങ്ങളും ഹുവേയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ റഷ്യൻ സന്ദർശനത്തിനിടെയാണ് പുതിയ കരാറൊപ്പിട്ടത് എന്നത് ശ്രദ്ധേയമാണ്.
ഈ ഒരുവര്‍ഷ കാലമാണ് 5 ജി സാങ്കേതികവിദ്യാ വികസനത്തിനും അഞ്ചാം തലമുറ ടെലികമ്യൂണിക്കേഷൻ ശൃംഖല വികസിപ്പിക്കുന്നതിനും ഹുവേയുടെ സഹായം തേടുന്നതെന്ന് എംടിഎസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
‘എന്റെ മികച്ച സുഹൃത്തും സഹപ്രവർത്തകനുമാണ് പുടിൻ. കഴിഞ്ഞ ആറു വർഷമായി 30 തവണയെങ്കിലും പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഞാന്‍ കൂടുതൽ തവണ സന്ദർശിച്ച രാജ്യവും റഷ്യയാണ്’ എന്ന് ചൈനീസ് പ്രധാനമന്ത്രി പറഞ്ഞു.
അടുത്തകാലത്തില്‍ ഉക്രൈന്, സിറിയ പ്രശ്നങ്ങളില്‍ തട്ടി അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലകളില്‍ തർക്കത്തിന് ആക്കംകൂട്ടാനാണ് അമേരിക്കന്‍ തീരുമാനമെങ്കിൽ അവസാനംവരെ പൊരുതുമെന്ന് ചൈന പ്രതികരിച്ചു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ചാണ് ഹുവേയ്ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്. ഇതോടുകൂടി ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ഹുവേയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.