യുവതിയെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു; നെയ്മര്‍ക്കെതിരേ കേസ്

single-img
2 June 2019

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിനെതിരെ ബലാത്സംഗ ആരോപണം. പാരീസിലെ ഹോട്ടലില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തതായി യുവതി സാവോപോളോ പോലീസില്‍ പരാതി നല്‍കി. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

സാവോ പോളോ പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലെ രേഖകളെ ഉദ്ധരിച്ച് ബ്രസീല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേയ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയോട് തന്നെ കാണാന്‍ പാരീസിലെത്താന്‍ നെയ്മര്‍ പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മര്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും സംസാരിച്ചിരുന്നു. പിന്നീട് നെയ്മര്‍ അക്രമാസക്തനാകുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

എന്നാല്‍ ആരോപണം നിഷേധിച്ച് താരത്തിന്റെ അഛന്‍ നെയ്മര്‍ സാന്റോസ് രംഗത്തെത്തി. പണം തട്ടാനായാണ് സ്ത്രീ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സത്യമല്ല, നെയ്മര്‍ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല, മകന്‍ ബ്ലാക്ക്‌മെയിലിന്റെ ഇരയാണ്. ഞങ്ങളുടെ കയ്യില്‍ എല്ലാ തെളിവുകളും ഉണ്ട് അദ്ദേഹം പറഞ്ഞു.

തന്റെ മകനും യുവതിയും ഡേറ്റിങ്ങില്‍ ആയിരുന്നു. പിന്നീട് നെയ്മര്‍ ബന്ധം ഉപേക്ഷിച്ചു. ഇതോടെ സ്ത്രീയും കുടുംബവും പണം തട്ടിയെടുക്കാനായി ശ്രമം തുടങ്ങുകയായിരുന്നു. നെയ്മര്‍ പല കാര്യങ്ങളിലും കുറ്റാരോപിതനാകാം, എന്നാല്‍ അവന്‍ എന്ത് തരത്തിലുള്ള മനുഷ്യനാണെന്ന് എനിക്കറിയാം. ഇത് ഒരു കെണിയാണെന്നത് വ്യക്തമാണ് നെയ്മര്‍ സാന്റോസ് വ്യക്തമാക്കി. നിലവില്‍ ബ്രസീലില്‍ കോപ്പ അമേരിക്കയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന നെയ്മറിന് ആരോപണം വന്‍തിരിച്ചടിയായി.