നാല് വര്‍ഷമായി ജയിലില്‍ കഴിയുന്ന മുരളി കണ്ണമ്പള്ളിക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു; ജാമ്യത്തിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി
കഴിഞ്ഞ നാല് വര്‍ഷമായി പൂനെ യെര്‍വാഡ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് കണ്ണമ്പള്ളി മുരളിക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു. മുരളിക്ക് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. ഈ വർഷം ഫെബ്രുവരി 25 നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ട് 2015 ലാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹൃദയ ശസ്ത്രക്രിയ നടത്തിയ ശേഷം തുടര്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് ജയിലിൽ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല.
മുരളിക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത പ്രോസിക്യൂഷന് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം കോടതി അനുവദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൂനെ പോലീസ് സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.
ഹൃദയസംബന്ധമായ ചികിത്സയടക്കം നിഷേധിച്ച് മുരളി കണ്ണമ്പള്ളിയെ വിചാരണ തടവിലിടുന്നതിനെതിരെ നോംചോംസ്കി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അതേപോലെ ഇറ്റലി, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിലും ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനെ മാതൃകയാക്കി മാവോയിസ്റ്റുകള്‍ രൂപീകരിച്ച റെവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്മെന്റിന്റെ മുഖപത്രമായ ‘എ വേള്‍ഡ് ടു വിന്’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു മുരളി കണ്ണമ്പള്ളി. സംഘടനയിൽ അജിത് എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം ‘ഭൂമി,ജാതി,ബന്ധനം’ എന്നതുള്‍പ്പടെയുള്ള നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിരുന്നു.